പത്തനംതിട്ട ജില്ലയില്‍ ഇന്ന്(02-04-20) പുതുതായി ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ദുബായില്‍ നിന്ന് എത്തിയ തുമ്പമണ്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വ്യക്തിയുടെ റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്. ഇയാളുമായി നേരിട്ട് സമ്പര്‍ക്കമുളള 18 പേരേയും പരോക്ഷ സമ്പര്‍ക്കമുളള അഞ്ചു പേരേയും കണ്ടെത്തിയിട്ടുണ്ട്.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 14 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ എട്ടു പേരും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു പേര്‍ ഐസൊലേഷനില്‍ ഉണ്ട്.

ആകെ 25 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്.
ഇന്ന്(2) പുതിയതായി ഒന്‍പതു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ 96 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

ഡല്‍ഹി നിസാമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട ജില്ലക്കാരായ 17 പേര്‍ ഉളളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ഒരാള്‍ ഡല്‍ഹിയില്‍ വച്ചു മരിക്കുകയും മൃതദേഹം അവിടെ സംസ്‌കരിക്കുകയും ചെയ്തു. മൂന്നു പേര്‍ ഇപ്പോഴും ഡല്‍ഹിയില്‍ തുടരുന്നുണ്ട്. 12 പേരെ ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ഇവരുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

വീടുകളില്‍ 433 പ്രൈമറി കോണ്‍ടാക്ടുകളും 185 സെക്കന്‍ഡറി കോണ്‍ടാക്ടുകളും  നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തു നിന്നും തിരിച്ചെത്തിയ 3478 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 166 പേരെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 148 പേരേയും നിരീക്ഷണത്തില്‍ നിന്നും വിടുതല്‍ ചെയ്തു.

ആകെ 8679 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്
ഇന്ന്(2) ജില്ലയില്‍ നിന്നും 94 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 825 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ന് (2) 78 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്.

ജില്ലയില്‍ ഇന്നു(2)വരെ അയച്ച സാമ്പിളുകളില്‍ 13 എണ്ണം പൊസിറ്റീവായും 556 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 184 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയുടെ അതിരുകളില്‍ 150 ടീമുകള്‍ ഇന്ന്(2) ആകെ 5855 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇവരില്‍  രോഗലക്ഷണങ്ങള്‍ ഉളള ആരെയും കണ്ടെത്തിയിട്ടില്ല. ആകെ 5508 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 57 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 108 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സര്‍പ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്(2) 31 കോളുകള്‍ ലഭിച്ചു. 51 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.
ആറ് ഗവണ്‍മെന്റ് ആരോഗ്യസ്ഥാപനങ്ങളില്‍ നടത്തിയ പരിശീലന പരിപാടിയില്‍ 25 ഡോക്ടര്‍മാര്‍, 61 നഴ്‌സുമാര്‍, 89 മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ 175 പേര്‍ക്ക് പരിശീലനം നല്‍കി.

935 അതിഥി തൊഴിലാളികളെ ലേബര്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരില്‍ ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി ഇവരെ  ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
രോഗലക്ഷണങ്ങള്‍ ഉളള ഒരു അതിഥി സംസ്ഥാന തൊഴിലാളിയെക്കുറിച്ചുളള വിവരം  ഉള്‍പ്പെടെ മൈഗ്രന്റ് കോള്‍ സെന്ററിലേക്ക് ഇന്ന്(2) 14 കോളുകള്‍ ലഭിച്ചു. രോഗലക്ഷണം കാണിച്ച ആളിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് സ്രവം എടുത്ത്  പരിശോധനയ്ക്ക് അയയ്ക്കുകയും ഇയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇന്ന്(2) ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 5357 വീടുകള്‍ സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം ആറിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.