സപ്ലൈകോ ഭക്ഷ്യവസ്തുക്കൾക്ക് വില വർദ്ധിപ്പിച്ചത് സാധാരണ നടപടി മാത്രമാണെന്ന് സിഎംഡി. പി. എം. അലി അസ്ഗർ പാഷ അറിയിച്ചു. സപ്ലൈകോ നിലവിൽ സബ്‌സിഡി പ്രകാരം നൽകുന്ന 13 ഇന ഭക്ഷ്യവസ്തുക്കൾക്ക് വിലയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല.
എല്ലാമാസവും ഇ ടെണ്ടർ മുഖേന വാങ്ങുന്ന 38 ഇനം ഭക്ഷ്യവസ്തുക്കൾക്ക് വാങ്ങൽവിലയുടെ അടിസ്ഥാനത്തിൽ വില നിശ്ചയിക്കാറുണ്ട്. ഈ വിധത്തിൽ കഴിഞ്ഞ മാർച്ച് മാസം അവസാന വാരത്തെ ഈ ടെണ്ടറിൽ വാങ്ങിയ സാധനങ്ങളിൽ ഏഴ് ഇനങ്ങൾക്ക് വാങ്ങൽവിലയുടെ അടിസ്ഥാനത്തിൽ ചില്ലറവിൽപനവിലയിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ഇക്കണോമിക്‌സ് ആൻറ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ 2020 ഏപ്രിൽ 7 ലെ സംസ്ഥാന ശരാശരി പ്രകാരം ചെറുപയർ – 125 രൂപ, ഉഴുന്നുപരിപ്പ് -120 രൂപ, കടല -81 രൂപ, മല്ലി – 97 രൂപ, മുളക് – 185 രൂപ, വൻപയർ – 79 രൂപ. പഞ്ചസാര 41 രൂപ എന്നിങ്ങനെയാണ് വില നിലവാരം. സബ്‌സിഡി ഇല്ലാത്ത മുകളിൽ പറഞ്ഞ ഭക്ഷ്യവസ്തുക്കൾക്ക് ഇക്കണോമിക്‌സ് ആൻറ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് തയ്യാക്കുന്ന സംസ്ഥാനത്തെ ശരാശരി വില കൂടി അവലോകനം ചെയ്തശേഷമാണ് സപ്ലൈകോ വില നിശ്ചയിച്ചത്. ചെറുപയർ – 98 രൂപ, ഉഴുന്നുപരിപ്പ് – 95 രൂപ, കടല -61 രൂപ, മല്ലി – 83 രൂപ, മുളക് 158 രൂപ, വൻപയർ 70 രൂപ, പഞ്ചസാര 39 രൂപ എന്നിങ്ങനെയാണ് ഇതുപ്രകാരം സപ്ലൈകോ വില നിലവാരം. എങ്കിലും തുവരപരിപ്പിന് വിലയിൽ മാറ്റം വരുത്തിയിട്ടില്ല. പീസ്പരിപ്പിന് വിലയിൽ കുറവ് വന്നിട്ടുണ്ട്. ഇ ടെണ്ടർ മുഖേന വാങ്ങുന്ന 38 ഇനങ്ങളിൽ ഏഴ് ഇനങ്ങൾക്ക് മാത്രമേ വിലയിൽ ചെറിയ വിലവ്യത്യാസം ഉണ്ടായിട്ടുള്ളൂ. ഇത് സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞ വിലയാണ്.