ആലപ്പുഴ: ജില്ലയിലെ മത്സ്യബന്ധന മേഖലയിലെ ലേലം ഏപ്രിൽ 14 രാത്രി 12 വരെ നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവായി.

മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട് ജില്ലയിലെ ചില തീരദേശമേഖലകളിലെങ്കിലും മത്സ്യലേലം നടത്തുന്നതായും നിരോധനാജ്ഞ ലംഘിച്ച് മത്സ്യ വിപണനത്തിനായി ആളുകൾ കൂട്ടംകൂടി നിൽക്കുന്നതായും ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണിത്.

അർത്തുങ്കൽ, തോട്ടപ്പള്ളി ഹാർബറുകളിലെ ഫിഷറീസ് വകുപ്പ് നിശ്ചയിച്ചിരിക്കുന്ന രീതിയിലുള്ള, സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള മത്സ്യവിപണനത്തിന് ഈ ഉത്തരവ് ബാധകമല്ല.ലേലം ഒഴിവാക്കി, ടോക്കൺ വ്യവസ്ഥലുള്ള വിപണനമാണ് അർത്തുങ്കൽ, തോട്ടപ്പള്ളി ഹാർബറുകളിൽ അനുവദിച്ചിട്ടുള്ളത്.

ഇതുകൂടാതെ മത്സ്യബന്ധന വള്ളങ്ങളിൽ നാലിലധികം പേർ മത്സ്യബന്ധനത്തിന് പോകുന്നതും ജില്ലാ കലക്ടർ ഉത്തരവ് പ്രകാരം നിരോധിച്ചു. ദുരന്തനിവാരണ നിയമപ്രകാരമാണ് ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവ്.

ഉത്തരവുകളുടെ ലംഘനം നടത്തുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും കർശന നടപടി സ്വീകരിക്കുന്നതിന് ജില്ലാ കലക്ടർ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.