ജില്ലയിൽ 15716 പേർ നിരീക്ഷണത്തിൽ

തൃശ്ശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. നേരത്തെ രോഗബാധിതനായ ആളുടെ അടുത്ത ബന്ധുവിനാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്.
വീടുകളിൽ 15680 പേരും ആശുപത്രികളിൽ 36 പേരും ഉൾപ്പെടെ ആകെ 15716 പേരാണ് നിരീക്ഷണത്തിലുളളത്.

ബുധനാഴ്ച (ഏപ്രിൽ 8) 925 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. കിലയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന 255 പേർ ഉൾപ്പെടെ നിരീക്ഷണ കാലഘട്ടം പൂർത്തിയാക്കി പട്ടികയിൽ നിന്ന് ഒഴിവാക്കിയത് 244 പേരെയാണ്. 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേരെ വിടുതൽ ചെയ്തു.

ബുധനാഴ്ച (ഏപ്രിൽ 8) 17 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 861 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 846 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 15 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 209 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ബുധനാഴ്ച (ഏപ്രിൽ 8) 184 പേർക്ക് കൗൺസലിംഗ് നൽകി.

ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി. ബുധനാഴ്ച (ഏപ്രിൽ 8) 3425 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു. സിവിൽ ഡിഫൻസ് വളണ്ടിയർമാർ, അഗ്നിശമന വിഭാഗം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്റ്റന്റുമാർ, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ ലാബ്, സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ, കമ്മീഷണർ ഓഫീസ്, പോലീസ് സ്റ്റേഷനുകൾ, ജില്ലാ ആയൂർവേദ ആശുപത്രി, അയ്യന്തോൾ പ്രദേശത്തുളള എടിഎമ്മുകൾ, ബാങ്കുകൾ എന്നിവ അണുവിമുക്തമാക്കി.

ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 2488 പേരെയും മത്സ്യചന്തയിൽ 825 പേരെയും ശക്തൻ ബസ് സ്റ്റാൻഡിലെ 47 പേരെയും സ്‌ക്രീൻ ചെയ്തു.
കോർപ്പറേഷൻ ആരോഗ്യ വിഭാഗം, ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.