ഖത്തറില്‍ ജോലി നോക്കുന്ന തിരുവല്ലം സ്വദേശി പ്രജിത്ത് തന്‍റെ മകള്‍ക്ക് ജീവന്‍രക്ഷാ മരുന്ന് എത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയയ്ക്കുമ്പോള്‍ ഇത്രവേഗത്തില്‍ മരുന്നുലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

പ്രജിത്തിന്‍റെ ആറുമാസം പ്രായമുളള മകള്‍ രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അംശം കുറഞ്ഞുപോകുന്ന രോഗത്തിന് ചികില്‍സയിലാണ്. ദിവസേന മുടങ്ങാതെ മരുന്ന് കഴിക്കണം.

കോവിഡ് വ്യാപനത്തില്‍ നാടെങ്ങും ലോക്ഡൗണായതോടെ മരുന്നും മുടങ്ങി. നാട്ടില്‍ നിന്ന് വളരെയകലെയാണെങ്കിലും കുഞ്ഞുമകളുടെ മരുന്ന് കിട്ടാന്‍ പ്രജിത്ത് പലവഴിക്കും ശ്രമിച്ചു. ഒടുവില്‍ മരുന്ന് ബാംഗ്ലൂരില്‍ ലഭ്യമാണെന്നറിഞ്ഞപ്പോള്‍ ഒരു ബന്ധു മുഖേന വാങ്ങിപ്പിച്ചു. പക്ഷേ നാട്ടിലെത്തിക്കാന്‍ ഒരു മാര്‍ഗ്ഗവും കണ്ടില്ല. ഒടുവില്‍ തിരുവല്ലത്തെ തന്‍റെ വീട്ടിലേക്ക് മരുന്നെത്തിക്കാന്‍ സഹായിക്കണമെന്ന് കാണിച്ച് ചൊവ്വാഴ്ച ഉച്ചയക്ക് 12.45 മണിക്ക് പ്രജിത്ത് മുഖ്യമന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയച്ചു.

പിന്നെല്ലാം ഞൊടിയിടയില്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പോലീസ് ആസ്ഥാനത്തേക്ക് തുടര്‍ നടപടിക്കായി ഇ-മെയില്‍ അയച്ചുകിട്ടിയതിനു പിന്നാലെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജനമൈത്രി നോഡല്‍ ഓഫീസറും ക്രൈം ബ്രാഞ്ച് ഐ.ജിയുമായ എസ്.ശ്രീജിത്തിനെ ബാംഗ്ലൂരില്‍ നിന്ന് മരുന്ന് നാട്ടിലെത്തിക്കാന്‍ ചുമതലപ്പെടുത്തി.

അദ്ദേഹം ബാംഗ്ലൂര്‍ ഐ.ജിയുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍ പോലീസിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചു. വാങ്ങിവച്ചിരുന്ന മരുന്ന് ബാംഗ്ലൂര്‍ പോലീസ് ചൊവ്വാഴ്ച വൈകുന്നേരം തന്നെ കാസര്‍ഗോഡ് അതിര്‍ത്തിയിലെത്തിച്ചു. അവിടെനിന്ന് കേരള പോലീസ് എറ്റുവാങ്ങി. കാസര്‍ഗോഡ് അതിര്‍ത്തിയില്‍ നിന്ന് തിരുവനന്തപുരം വരെ 19 ഹൈവെ പട്രോള്‍ വാഹനങ്ങള്‍ കൈമാറി മരുന്ന് തിരുവനന്തപുരത്തേയ്ക്ക്.

പോലീസ് ആസ്ഥാനത്തെ അലെര്‍ട്ട് സെല്ലിന്‍റെ നേരിട്ടുളള നിരീക്ഷണത്തിലാണ് വാഹനങ്ങള്‍ മരുന്നുമായി യാത്രതുടര്‍ന്നത്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ച മരുന്ന് വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഐ.ജി.ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തില്‍ പ്രജിത്തിന്‍റെ വീട്ടിലെത്തി കൈമാറി.

സമ്പൂര്‍ണ ലോക്ഡൗണില്‍ ബാംഗ്ലൂരില്‍ നിന്ന് മരുന്ന് വീട്ടിലെത്തിക്കുക സാധ്യമല്ലെന്ന് കരുതിയിരുന്ന പ്രജിത്തും കുടുംബവും വെറും രണ്ടുദിവസം കൊണ്ട് മരുന്നെത്തിച്ചു നല്‍കിയ പോലീസിന് നന്ദിയറിയിച്ചു. ജീവന്‍രക്ഷാ മരുന്നുമായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് നിര്‍ത്താതെ തലങ്ങും വിലങ്ങും ഓടുകയാണ് പോലീസ് വാഹനങ്ങള്‍.

*ഫോട്ടോക്യാപ്ഷന്‍*

പ്രജിത്തിന്‍റെ ഭാര്യയ്ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ മരുന്ന് കൈമാറുന്നു.

വി പി പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടർ
സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ