ഇൻഫർമേഷൻ പബ്ലിക്‌ റിലേഷൻസ് വകുപ്പിന്റെ പ്രവർത്തനം അവശ്യ സർവീസിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ ഒഴിവാക്കി. ഏപ്രിൽ 23ന് ചീഫ് സെക്രട്ടറിയുടെ കോവിഡ് 19 ഉത്തരവ് പ്രകാരമാണ് ഐ പി ആർ ഡിയെ അവശ്യസേവന വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. വകുപ്പിൽ ജോലി ചെയ്യുന്നവർക്ക് നിയന്ത്രണങ്ങൾ ബാധകമല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് 19ന്റെ സാഹചര്യത്തിൽ തുടക്കം മുതൽ വാർത്താവിതരണവുമായി ബന്ധപ്പെട്ട് പി. ആർ. ഡി ഡയറക്‌ട്രേറ്റിലും ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലും 24 മണിക്കൂർ പ്രവർത്തനം നടന്നുവരികയാണ്. ജില്ലകളിൽ ജില്ലാകളക്ടറുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസറുടെ നേതൃത്വത്തിൽ മാധ്യമ ഏകോപനം നടക്കുന്നു.

സംസ്ഥാനതലത്തിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മാധ്യമ ഏകോപനം സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ പി.ആർ.ഡി മുഖേന നടക്കുന്നു. ബ്ലോക്ക്‌ തലത്തിൽ പി. ആർ. ഡിയുടെ പ്രിസം പദ്ധതിയിലെ സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർമാർ എന്നിവരെ ഏകോപിപ്പിച്ചായിരുന്നു കോവിഡ് 19 ന്റെ സാഹചര്യത്തിൽ പ്രവർത്തനം.

കോവിഡ് 19 വാർത്തകൾ കൃത്യമായി മാധ്യമങ്ങൾക്ക് എത്തിക്കുന്നതിനു പുറമെ പൊതുജനങ്ങൾക്ക് സത്യസന്ധമായ വിവരങ്ങൾ നൽകുന്നതിന് പി. ആർ. ഡിയുടെ ജി ഒ കെ ഡയറക്ട് മൊബൈൽ ആപ്പും പ്രവർത്തിക്കുന്നുണ്ട്. പത്ത് ലക്ഷത്തിനടുത്ത് ആളുകൾ മൊബൈൽ ആപ്പ് ഉപയോഗിക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ നേരിടുന്നതിന് ആന്റി ഫേക്ക് ന്യൂസ് വിഭാഗവും പ്രവർത്തിക്കുന്നു.

പുതിയ ഉത്തരവ് പ്രകാരം റവന്യു, പോലീസ്, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, ഫയർ ആന്റ് എമർജൻസി സർവീസ്, ജയിൽ, ലീഗൽ മെട്രോളജി, മുനിസിപ്പൽ, പഞ്ചായത്ത്, ലൈസൻസ് സേവനങ്ങളാണ് നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പ്രതിരോധ സേനകൾ, കേന്ദ്ര സായുധ പോലീസ്, ആരോഗ്യം, ദുരന്തനിവാരണം, ഐ. എം. ഡി, ഐ. എൻ. സി. ഒ. ഐ. എസ്, എസ്. എ. എസ്. ഇ, സി. ഡബ്‌ള്യു. സി, നാഷണൽ സെന്റർ ഫോർ സെസ്‌മോളജി തുടങ്ങിയ ഏജൻസികൾ, എൻ. ഐ. സി, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, എൻ. സി. സി, നെഹ്രു യുവ കേന്ദ്ര എന്നിവയെയും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.