ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 1984 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട് ജില്ലയില്‍ പുതുതായി വന്ന 405 പേര്‍ ഉള്‍പ്പെടെ 2936 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതില്‍ 1984 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും 130 പേര്‍ വിദേശങ്ങളില്‍ നിന്നുവന്ന പ്രവാസികളുമാണ്. ജില്ലയില്‍ ഇതുവരെ 23,030 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് വന്ന 10 പേര്‍ ഉള്‍പ്പെടെ 22 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 5 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്ന് 42 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2385 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2234 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍  2203 എണ്ണം നെഗറ്റീവ് ആണ്. 151 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. മെയ് 7 ന് ദുബായ് കരിപ്പൂര്‍ വിമാനത്തിലെത്തിയ ഒരു മലപ്പുറം സ്വദേശി നിലവില്‍ കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലുണ്ട്.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 5 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 122 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 2763 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7679 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.