തൃശ്ശൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുളള തയ്യാറെടുപ്പുകൾ പൂർണ്ണ സജ്ജമാണെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. തൃശൂർ റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാരെ കൃത്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് ക്വാറന്റീൻ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുളള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുളളത്.

പ്ലാറ്റ്‌ഫോമിൽ എത്തുന്ന യാത്രക്കാരെ നിശ്ചിത അകലം പാലിച്ച് രണ്ട് വരികളിൽ നിർത്തും. മെഡിക്കൽ പരിശോധന നടത്തും.ഇതിനായി പ്ലാറ്റ്‌ഫോമിൽ ഒരു ഡോക്ടറും നഴ്‌സും ഉൾപ്പെടുന്ന മെഡിക്കൽ ഡെസ്‌ക്ക് സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാർക്ക് നൽകിയ കോവിഡ് 19 ജാഗ്രത ഫോം പൂരിപ്പിച്ച് രജിസ്‌ട്രേഷൻ കൗണ്ടറിൽ നൽക്കണം. അതിന് ശേഷം യാത്രക്കാരെ കെഎസ്ആർടിസി ബസുകളിൽ താലൂക്കുകളിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് കൊണ്ട് പോകും. രോഗലക്ഷണമുളളവരെ പ്രത്യേക പ്രവേശം മാർഗ്ഗത്തിലൂടെ ആംബുലൻസ് വഴി ആശുപത്രിയിൽ ക്വാറന്റീൻ ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ്, റെയിൽവെ പോലിസ്, ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ യാത്രക്കാരെ ഏകോപിപ്പിക്കും. ആർഡിഒ, പോലിസ്, റവന്യൂ വകുപ്പുകളുടെ നേതൃത്വത്തിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് യാത്രക്കാർക്ക് സൗകര്യകളും ക്വാറന്റീൻ നിർദ്ദേശങ്ങളും നൽകും. ജില്ലാ കളക്ടർ എസ് ഷാനവാസ്, നോഡൽ ഓഫീസറും സബ് കളക്ടറുമായ അഫ്‌സാന പർവീൻ എന്നിവർ ഒരുക്കങ്ങൾ വിലയിരുത്തി.
ഫോട്ടോ അടിക്കുറിപ്പ്: ഡൽഹിയിൽ നിന്നും വരുന്ന ട്രെയിനിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്ന യാത്രക്കാരെ സ്വികരിക്കാൻ വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധന