ഉപഭോക്താക്കള്‍ ഗാസ് സിലിണ്ടര്‍ ഏറ്റുവാങ്ങിയ ശേഷം ഏജന്‍സി ലഭ്യമാക്കുന്ന ബില്ലിലെ തുക മാത്രമെ നല്‍കേണ്ടതുള്ളുവെന്ന് എല്‍.പി.ജി ഓപ്പണ്‍ ഫോറം അറിയിച്ചു. ബില്‍ തുകയേക്കാള്‍ കൂടുതല്‍ വിതരണക്കാര്‍ക്ക് നല്‍കേണ്ടതില്ല. ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജ് ഉള്‍പ്പെടെയുളള വ്യക്തമായ വിവരങ്ങള്‍ ബില്ലില്‍ അടങ്ങിയിരിക്കും. ഗാസ് ഏജന്‍സിയുടെ ഗോ ഡൗണില്‍ നിന്ന് ഉപഭോക്താവിന്റെ വീട് വരെയുളള ദൂരം ഈടാക്കിയാണ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജ് ഈടാക്കുക. ഗോഡൗണില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂര പരിധിയില്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജ് ഈടാക്കില്ല. അഞ്ച് കിലോമീറ്റര്‍ മുതല്‍ 12 കിലോമീറ്റര്‍ വരെ 24/, 12 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെ 29/, 20/ തും അതിന് മേല്‍ കിലോമീറ്ററില്‍ വരുന്ന ദൂര പരിധിയില്‍ 34/ രൂപയുമാണ് ഈടാക്കുന്നത്. 2011-ലെ ഓപ്പണ്‍ഫോറത്തിലുണ്ടായ തീരുമാനപ്രകാരമാണ് ഗാസ് വിതരണക്കാര്‍ തുക ഈടാക്കുന്നത്. ഗാസ് സിലിണ്ടര്‍ സബ്സിഡി ഇനത്തില്‍ ലഭ്യമാകാനുളള തുക ആധാര്‍ അവസാനമായി ലിങ്ക് ചെയ്ത് ഇടപാടുകള്‍ നടത്തുന്ന ബാങ്ക് അക്കൗണ്ടിലേക്കാവും എത്തുക. മൊബൈല്‍ ഫോണില്‍ *99*99# എന്ന് ഡയല്‍ ചെയ്യുക വഴി ആധാര്‍ ലിങ്ക് സംബന്ധിച്ച സ്ഥിതി വിവരങ്ങള്‍ ഉപഭോക്താവിന് ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ബാങ്കുകളില്‍ ലഭ്യമാകുന്ന ഉപഭോക്താക്കളുടെ വിവരം ബാങ്ക് അധികൃതര്‍ നാഷ്നല്‍ പേയ്മെന്റ് കോര്‍പ്പറേഷനുമായി ബന്ധപ്പെടുത്തുക വഴിയാണ് ആധാര്‍ ലിങ്കിങ് പൂര്‍ണ്ണമാകുക.
ഗ്യാസ് സിലിണ്ടര്‍-സ്റ്റൗവ് രക്ഷാ പരിശോധനകള്‍ക്കായി വീടുകളില്‍ എത്തുന്നവരുടെ കൈവശം ഗാസ് എജന്‍സിയുടെ തിരിച്ചറിയല്‍ കാര്‍ഡും കമ്പനിയുടെ കത്തും ഉണ്ടോ എന്നുളളത് ഉപഭോക്താക്കള്‍ പരിശോധിക്കേണ്ടതുണ്ട്. ഉപഭോക്താവ് മഞ്ഞനിറത്തിലുളള ഗാസ് ട്യൂബുകളാണോ ഉപയോഗിക്കുന്നത് എന്നതില്‍ പരിശോധനയില്‍ വ്യക്തത വരുത്തും. ഗാസ് ട്യൂബ് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളളതാണോ എന്നത് സംബന്ധിച്ചും വാല്‍വുകളും സ്റ്റൗവ്വും പരിശോധനാ വിധേയമാക്കും. ട്യൂബിന്റെ രണ്ടറ്റവും റെഗുലേറ്ററും പരിശോധിച്ച് ഉപഭോക്താവിന് ആവശ്യം വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയാവും പരിശോധിക്കാനെത്തുന്നയാള്‍ മടങ്ങുക. മാറ്റി വെക്കേണ്ട ഉപകരണങ്ങള്‍ ഉപഭോക്താവ് ബന്ധപ്പെടുന്ന പക്ഷം ഏജന്‍സി നല്‍കും.
ഏതെങ്കിലും തരത്തിലുളള ഗാസ് ചോര്‍ച്ച ശ്രദ്ധയില്‍പെട്ടാല്‍ പ്രധാന മന്ത്രിയുടെ 24 മണിക്കൂര്‍ സേവനത്തിലുളള എല്‍.പി.ജി ലിങ്കേജ് നമ്പറായ 1906-ല്‍ ഉപഭോക്താവിന് ബന്ധപ്പെടാം. പുതുതായി നിര്‍മിച്ച ശേഷം 10 വര്‍ഷത്തോളം ഒരു ഗാസ് സിലിണ്ടറിന് പരിശോധന ആവശ്യമില്ലായെന്ന് ഭാരത്പെട്രോളിയം കോര്‍പ്പറേഷന്‍ സെയില്‍്സ് ഓഫീസര്‍ എന്‍.പി അരവിന്ദാക്ഷന്‍ വ്യക്തമാക്കി. പത്ത് വര്‍ഷത്തിന് ശേഷം വിദഗ്ദപരിശോധനയ്ക്ക് വിധേയമാക്കി എക്പെയറി തിയതി നിര്‍ണ്ണയിക്കുകയാണ് ചെയ്ത് വരുന്നത്.
ജില്ലയിലെ ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിനും ഗാസ് സിലിണ്ടറുകളുടെ ലഭ്യത, ഗാസ് വിതരണം സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുക ലക്ഷ്യമിട്ട് കലക്ടറേറ്റ് സമ്മേളനഹാളിലാണ് ഓപ്പണ്‍ ഫോറം ചേര്‍ന്നത്. എ.ഡി.എം ഇന്‍ ചാര്‍ജ്ജ് പി.കവേരിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍.അനില്‍രാജ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സെയില്‍സ് ഓഫീസര്‍ മലര്‍മിഴി, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് സെയില്‍സ് ഓഫീസര്‍ സിനില്‍.കെ.മാരി തുടങ്ങിയവരും താലൂക്ക് സ്പ്ലൈ ഓഫീസര്‍മാരും ഗാസ് ഏജന്‍സി ഉടമകള്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഉപഭോക്താക്കള്‍ എന്നിവരും സംബന്ധിച്ചു