സിനിമാചിത്രീകരണത്തിന് തയ്യാറാക്കിയ സെറ്റ് തകർത്ത സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടികൾ സ്വീകരിക്കുമെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ പറഞ്ഞു. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ എന്ന ടോവിനോ തോമസ് അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടി വലിയ തുക ചെലവഴിച്ചു നിർമിച്ചതാണ് സെറ്റ്.

ഇത് കാലടി മണപ്പുറത്തു സ്ഥാപിക്കാൻ  ആവശ്യമായ അനുമതികൾ വാങ്ങിയിട്ടുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. ലോക്ക് ഡൌൺ കാരണം മുടങ്ങിയ ഷൂട്ടിങ് പ്രതിസന്ധികൾ നീങ്ങിയാൽ തുടങ്ങാൻ ഒരുങ്ങിയിരിക്കെയാണ് സെറ്റ് തകർത്തത്. സെറ്റ് തകർത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു സംഘടന രംഗത്തുവന്നിട്ടുണ്ട്.

തങ്ങളുടെ വർഗീയ അജണ്ടക്ക് നിരക്കാത്തതെന്ന് അവർക്കു തോന്നുന്ന കാര്യങ്ങളെ ഇല്ലാതാക്കുകയെന്ന രീതിയാണ് വർഗീയ ശക്തികളുടേത്. ഇത് കേരളത്തിൽ വിലപ്പോകില്ല. നിയമപരമായി നടത്തുന്ന പ്രവർത്തനങ്ങളെ വർഗീയമായി കണ്ട്  തകർക്കാൻ ശ്രമിക്കുന്ന ധിക്കാരത്തിനെതിരെ ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.