മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം മുന്നൊരുക്കങ്ങള്‍ വിലയിരുത്തി
കോട്ടയം ജില്ലയിലെ കാലവര്‍ഷ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി മോക് ഡ്രില്‍ നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തിലാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക.
പാലായിലും സമീപ പ്രദേശങ്ങളിലും ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുക്കുകയും ഇതേസമയം പൂഞ്ഞാര്‍ മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുകയും ചെയ്താല്‍  സ്വീകരിക്കേണ്ടരക്ഷാ – ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് മോക് ഡ്രില്ലില്‍ ആവിഷ്കരിക്കുക. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ ഇതു സംബന്ധിച്ച വിദശാംശങ്ങള്‍ ചര്‍ച്ച ചെയ്തു. കാലവര്‍ഷ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റു മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നില്‍ക്കുന്നതിനാല്‍ മോക് ഡ്രില്ലില്‍ പൊതുജനങ്ങളെ ഉള്‍പ്പെടുത്താനാവില്ല. പകരം വിവിധ വകുപ്പുകളിലെ ജീവനക്കാരാകും പങ്കെടുക്കുക. സമാന സാഹചര്യങ്ങളിലുള്ള ജില്ലയിലെ മറ്റു മേഖലകളിലും തയ്യാറെടുപ്പുകള്‍ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കണ്ടെത്തിയ മേഖലകളില്‍ അപകടകരമായ സ്ഥിതിയിലുള്ള വീടുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. റവന്യു, പഞ്ചായത്ത്, മൈനിംഗ് ആന്‍റ് ജിയോളജി, മണ്ണു സംരക്ഷ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഈ വീടുകളില്‍ സന്ദര്‍ശം നടത്തി സ്ഥിതി വിലയിരുത്തും.
ജില്ലയില്‍ 2018-19 വര്‍ഷങ്ങളിലെ പ്രളയവും ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിട്ടുള്ള മാപ്പ് അടിസ്ഥാനമാക്കിയാണ് ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. യോഗത്തില്‍ ജനപ്രതിനിധികള്‍ ഉന്നയിച്ച നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചായിരിക്കും തുടര്‍ പ്രവര്‍ത്തനങ്ങള്‍.
പൊതു സ്ഥലങ്ങളിലും സ്വകാര്യ ഭൂമിയിലും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കുന്നതിനും പ്രധാന നദികളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനും മണിമലയാറ്റിലെ ചെക്ക് ഡാമുകളില്‍ നീരൊഴുക്ക് തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനും നടപടി വേണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭ ധനസഹായം അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കണമെന്നും ജനപ്രതിനിധികള്‍ നിര്‍ദേശിച്ചു.
ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ പരിശോധന നടത്തി അടഞ്ഞു കിടക്കുന്ന നീര്‍ച്ചാലുകളുണ്ടെങ്കില്‍ തടസം നീക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് ഇത് നടപ്പാക്കുക. നദികളിലെയും കനാലുകളിലെയും തടസങ്ങള്‍ സമയബന്ധിതമായി നീക്കുന്നതിന് ജലസേചന വകുപ്പ് നടപടി സ്വീകരിക്കും.
ദുരന്തനിവാരണ അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രകാരം  ആളുകളെ താമസിപ്പിക്കാന്‍ കഴിയുന്ന വിവിധ തരം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിന് എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ കരുതല്‍ ശേഖരം ഉറപ്പാക്കുന്നതിന് പൊതുവിതരണ വകുപ്പ് നടപടി സ്വീകരിച്ചുവരുന്നു.
ജില്ലയിലെ ഇതുവരെയുള്ള ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന യോഗത്തില്‍ വിശദീകരിച്ചു.