ട്രയേജ് മുതല്‍ ഓപ്പറേഷന്‍ തീയറ്റര്‍ വരെയുള്ള വിപുലമായ സംവിധാനം

തിരുവനന്തപുരം: ഹോട്ട് സ്‌പോട്ടുകള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍ തുടങ്ങിയ നിയന്ത്രണ മേഖലകളില്‍ നിന്നും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പ്രത്യേക ചികിത്സാ കേന്ദ്രം സജ്ജമായി. മെഡിക്കല്‍ കോളേജ് പ്രവേശന കവാടത്തിന് സമീപമുള്ള പുതിയ അത്യാഹിത വിഭാഗത്തിലാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ചികിത്സാ കേന്ദ്രം അടിയന്തരമായി സജ്ജീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി പുതിയ ചികിത്സാ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

രോഗികള്‍ക്ക് കോവിഡ് ഭീതിയില്ലാതെ ചികിത്സ ലഭ്യമാക്കാനും ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുമാണ് പ്രത്യേക ചികിത്സാകേന്ദ്രം സജ്ജമാക്കിയതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പുതിയ സംവിധാനം വഴി കോവിഡ് രോഗികളും മറ്റു രോഗികളും തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കാനും കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താനുമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ട്രയേജ് മുതല്‍ ഓപ്പറേഷന്‍ തീയറ്റര്‍വരെയുള്ള വിപുലമായ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ട്രീറ്റ്‌മെന്റ് ഏരിയ, പ്രൊസീജിയര്‍ റൂം, വാര്‍ഡ്, ഐ.സി.യു., സ്രവ പരിശോധനാ കേന്ദ്രം, പ്രത്യേക എക്‌സ്‌റേ സംവിധാനം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ പ്രത്യേകമായി ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. സ്രവം എടുക്കുന്നതിനായി വിസ്‌ക് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

ഹോട്ട് സ്‌പോട്ടില്‍ നിന്നും കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ആശുപത്രിയിലെ ഒപിയിലും അത്യാഹിത വിഭാഗത്തിലും ചികിത്സയ്‌ക്കെത്തുന്ന രോഗികളെ അവിടത്തെ ഹെല്‍പ്പ് ഡെസ്‌കില്‍ സ്‌ക്രീനിംഗ് ചെയ്ത ശേഷം പുതിയ ചികിത്സാ കേന്ദ്രത്തിലേയ്ക്ക് വിടും. ഈ രോഗികളെ ട്രയേജിലുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം മറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ആവശ്യമുള്ളവരെ അതാത് ബന്ധപ്പെട്ട ഡോക്ടര്‍മാരെത്തി ഇവിടെ തന്നെയുള്ള വാര്‍ഡിലോ ഐസിയുവിലോ പ്രവേശിപ്പിച്ച് ചികിത്സിക്കും. തുടര്‍ന്ന് കോവിഡ് പരിശോധനയും നടത്തുന്നതാണ്. ഫലം പോസിറ്റീവാണെന്ന് കണ്ടാല്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേയ്ക്കും നെഗറ്റീവാണെങ്കില്‍ അതാത് ചികിത്സാ വിഭാഗങ്ങളിലേക്കും മാറ്റുന്നതായിരിക്കും.

സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ എന്നിവര്‍ ആശംസകളറിയിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. സുനില്‍ കുമാര്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, എ.ആര്‍.എം.ഒ. ഡോ. ഷിജു മജീദ്, ഡോ. എസ്. സുജാത, മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവികുമാര്‍ കുറുപ്പ്, നോഡല്‍ ഓഫീസര്‍ ഡോ. എം.കെ. സുരേഷ്, ഇന്‍ഫെഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. മായ, നഴ്‌സിംഗ് ഓഫീസര്‍ സുഭദ്ര, സെക്യൂരിറ്റി ഓഫീസര്‍ ഇന്‍ ചാര്‍ജ് ശ്രീകുമാര്‍, മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.