ആലപ്പുഴ: എത്ര ഭീമമായ നഷ്ടം സഹിച്ചും കേരളത്തിന്റെ പരമ്പരാഗത തൊഴിൽ വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.റ്ൊരി.എം. തോമസ് ഐസക് പറഞ്ഞു. കശുവണ്ടി, കയർ അടക്കമുള്ള പരമ്പരാഗത വ്യവസായ മേഖലകൾ കഴിഞ്ഞ കാലങ്ങളിൽ അനുഭവിച്ചിരുന്ന തൊഴിൽ മേഖലയിലെ ബുദ്ധിമുട്ടുകൾ മനസിലാക്കുകയും അതിനുതകുന്ന തരത്തിൽ ഈ മേഖലകളെ പുനരുജ്ജീവിപ്പിച്ചുമാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നത്.

സംസ്ഥാനത്തു സർക്കാർ ഏറ്റെടുത്ത 30 കശുവണ്ടി ഫാക്ടറികളിൽ ഇന്ന് നടക്കുന്ന വികസനങ്ങളും തൊഴിൽ സംരക്ഷണവും ഇതിനു ഉദാഹരണമാണെന്നു കായംകുളത്തെ നവീകരിച്ച കശുവണ്ടി ഫാക്ടറി സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ചു കശുവണ്ടി ഫാക്ടറി തൊഴിലാളികൾക്കായി കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഈ വർഷം 200 ൽ അധികം തൊഴിൽ ദിനങ്ങൾ നൽകാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. 2013 കാലയളവ് വരെയുള്ള കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ ഗ്രാറ്റിവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ കുടിശിക തീർത്തു നൽകിക്കൊണ്ട് ഈ മേഖലയെ മുതലാളിത്വ വ്യവസ്ഥയുടെ പിടിയിൽ നിന്നും അതിന്റെ വസന്ത കാലത്തിലേക്കെത്തിക്കാൻ സർക്കാരിന് കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.

കശുവണ്ടി വികസന കോർപ്പറേഷന്റെ സുവർണ്ണജൂബിലിയുടെ ഭാഗമായി ഒന്നേകാൽ കോടി രൂപ ചെലവഴിച്ചാണ് കായംകുളത്തെ കശുവണ്ടി ഫാക്ടറി സമുച്ചയം നവീകരിച്ചത്. ഫാക്ടറിയിലെ മുതിർന്ന തൊഴിലാളികളെ ചടങ്ങിൽ വെച്ച് മന്ത്രി ആദരിച്ചു. തുടർന്ന് തൊഴിലാളികൾ സമാഹരിച്ച 5, 25, 000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി ഏറ്റുവാങ്ങി. ഓൺലൈൻ പഠനത്തിനായി ഫാക്ടറിയിലെ നിർധന തൊഴിലാളിയുടെ മക്കൾക്കായി ടി. വി കൈമാറുന്ന പദ്ധതി എ. എം ആരിഫ് എം. പി നിർവഹിച്ചു.

യു. പ്രതിഭ എം. എൽ. എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എൻ. ശിവദാസൻ, കശുവണ്ടി കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ക്യാപെക്സ് ചെയർമാൻ പി. ആർ വസന്തൻ, തുണ്ടത്തിൽ ശ്രീഹരി, നഗരസഭാ കൗൺസിലർ ഭാമിനി സൗരഭൻ എന്നിവർ പങ്കെടുത്തു.