രണ്ടാം വിളയില്‍ സംഭരിച്ചത് 1.42 ലക്ഷം മെട്രിക് ടണ്‍ നെല്ല്

377.81 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കി

ആലപ്പുഴ: കുട്ടനാട്ടിലെ രണ്ടാം കൃഷിയുടെ വിളവെടുപ്പും നെല്ല് സംഭരണവും പൂര്‍ത്തിയായി. കോവിഡ് പശ്ചാത്തലത്തില്‍ ആശങ്കയിലായിരുന്ന നെല്ലെടുപ്പ് സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് പ്രശ്നങ്ങളില്ലാതെ പൂര്‍ത്തിയാക്കാനായി. ഈ സീസണില്‍ 1,42, 268 മെട്രിക് ടണ്‍ നെല്ലാണ് കുട്ടനാട്ടില്‍ നിന്ന് സംഭരിച്ചത്. കുട്ടനാട്ടിലെ നെല്ല് സംഭരണം കോവിഡിന്‍റെ പശ്ചാത്തലത്തില്‍ തടസ്സപ്പെടാതിരിക്കാന്‍ മന്ത്രി സഭായോഗം തന്നെ വിളവെടുപ്പ് അവശ്യ സര്‍വീസ് ആയി പ്രഖ്യാപിച്ചിരുന്നു.

ഇതിനെത്തുടര്‍ന്ന് ജില്ലയുടെ ചാര്‍ജുള്ള പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഇത് സംബന്ധിച്ച് പുരോഗതി വിലയിരുത്തുന്നതായി നിരവധി തവണ കളക്ട്രേറ്റില്‍ അവലോകന യോഗം കൂടി. കൂടാതെ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുുമന്ത്രി പി.തിലോത്തമന്‍ എന്നിവര്‍ കൂടി ഒരു യോഗത്തില്‍ സംബന്ധിക്കുകയും തടസ്സങ്ങളില്ലാതെ നെല്ല് കൊയ്ത്തും സംഭരണവും പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തുു. നെല്ലിന്റെ ക്വാളിറ്റി നിശ്ചയിക്കുന്നതിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഈ മന്ത്രി തല യോഗത്തിലെ തീരുമാനപ്രകാരം നാല് ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിച്ചു.

കൂടാതെ സംഭരണ കാര്യങ്ങള്‍ പരിശോധിക്കാനായി കളക്ട്രേറ്റില്‍ നിന്ന് ഒരു വാഹനവും വിട്ടുനല്‍കി. 39 മില്ലുുകളാണ് കുട്ടനാട്ടില്‍ നെല്ല് സംഭരിക്കാന്‍ എത്തിയത്. 377.81 കോടി രൂപ നെല്ല് സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. രണ്ടാം കൃഷിയിലെ 88 ശതമാനം തുകയും നെല്‍ക്കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന തുക ജൂണ്‍ 30നകം നല്‍കാന്‍ കഴിയുമെന്ന് ആലപ്പുുഴ പാഡീ മാര്‍ക്കറ്റിങ് ഓഫീസര്‍ എസ്. രാജേഷ് കുമാര്‍ പറഞ്ഞു.

കോവി‍ഡ് മൂലമുള്ള ലോക്ക് ഔട്ടിന്‍റെ പശ്ചാത്തലത്തില്‍ മെഷിനുകളുടെ അഭാവം, ജോലിക്കാരുടെ കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം സര്‍ക്കാരും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പും കൃഷി വകുപ്പുും ഇതര വകുപ്പുുകളും ജില്ല ഭരണകൂടവും അടിയന്തിരമായി ഇടപെട്ട് പരിഹാരം കണ്ടു. 19-20 കാലയളവില്‍ ഒന്നാം ഘട്ട കൃഷിയില്‍ 32977 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചിരുന്നു. ഇത്തരത്തില്‍ ഒന്നാം വിളയും രണ്ടാം വിളയും കൂടി 1.75 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്.ഒന്നാം വിളയും രണ്ടാം വിളയുമായി 415.90 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. നെല്ല് കിലോയ്ക്ക് 26.95 രൂപയ്ക്കാണ് സര്‍ക്കാര്‍ സംഭരിക്കുന്നത്.