പാലക്കാട്: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ റേഷന്‍കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്രകാരം:

1. നിലവില്‍ ലഭ്യമാകുന്ന പുതിയ റേഷന്‍ കാര്‍ഡിലുള്ള പേരുകള്‍ കുറയ്ക്കാനും കൂട്ടിചേര്‍ക്കാനും തെറ്റു തിരുത്താനുമുള്ള അപേക്ഷ ഓണ്‍ലൈനായി അക്ഷയകേന്ദ്രം മുഖാന്തരമോ, സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ മാത്രം സ്വീകരിക്കും. സേവനങ്ങള്‍ക്കായി അപേക്ഷകളില്‍ ഉള്‍ക്കൊള്ളിച്ച അനുബന്ധ രേഖകളുടെ പകര്‍പ്പ് നേരിട്ട് ഓഫീസില്‍ നല്‍കേണ്ടതില്ല. ലഭിച്ച അപേക്ഷകളിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ ഫോണ്‍ മുഖേന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ബന്ധപ്പെട്ടവരെ ഓഫീസില്‍ എത്താന്‍ ആവശ്യപ്പെടും.

2. പൊതുവിഭാഗം കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകള്‍ ഫ്രണ്ട് ഓഫീസിലെ ഡ്രോപ് ബോക്സില്‍ നിക്ഷേപിക്കണം.

3. കണ്ടെയിന്‍മെന്റ് സോണുകളും ഹോട്ട് സ്‌പോട്ടുകളും നിലനില്‍ക്കുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന താലൂക്കുകളിലെ അപേക്ഷകള്‍ (നിലവില്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടാത്തവരുടെ അപേക്ഷകള്‍) അടിയന്തര പ്രാധാന്യമുള്ളവ മാത്രം ജില്ലാ സപ്ലൈ ഓഫീസറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്നതാണ്.

4. മേല്‍പ്പറഞ്ഞ പ്രകാരം ലഭ്യമാകുന്ന അപേക്ഷകള്‍ അപ്രൂവ് ചെയ്ത് റേഷന്‍ കാര്‍ഡ് തയ്യാറാക്കുന്ന മുറയ്ക്ക് റേഷന്‍കാര്‍ഡ് കൈപ്പറ്റുന്നതിന് അപേക്ഷകരെ ടെലിഫോണ്‍ മുഖാന്തരം അറിയിക്കും. ഒരു ദിവസം 30 പേരില്‍ കൂടുതല്‍ ഓഫീസില്‍ വരാന്‍ അനുവദിക്കില്ല. ഇത്തരത്തില്‍ എത്തുന്നവരെ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തി പ്രവേശിപ്പിക്കും.

5. കോവിഡ് 19 മായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍
ഉറപ്പ് വരുത്തണം.

6. റേഷന്‍ കാര്‍ഡിനായി ഓണ്‍ലൈന്‍ /അക്ഷയ വഴി അപേക്ഷച്ചവരില്‍ രേഖകളുടെ പരിശോധനയുടെ ഭാഗമായോ, റേഷന്‍കാര്‍ഡ് കൈപ്പറ്റുന്നതിനായോ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാകേണ്ട സാഹചര്യത്തില്‍ അപേക്ഷയില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ഒരംഗം മാത്രം എത്തേണ്ടതാണ്. അപേക്ഷയില്‍ ഉള്‍പ്പെടാത്ത മറ്റ് വ്യക്തികളെ ഇതിനായി അയക്കരുതെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.