കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറു കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. 15 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

1 വെസ്റ്റ്ഹില്‍ സ്വദേശിനി(32) -ജൂണ്‍ 27 ന് ലണ്ടനില്‍ നിന്നു വിമാനമാര്‍ഗ്ഗം മുംബൈയിലെത്തി. അവിടെ നിന്നും വിമാനമാര്‍ഗ്ഗം ജൂണ്‍ 28 ന് കൊച്ചിയിലെത്തി. ടാക്‌സിയില്‍ എറണാകുളത്ത് കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള റാപ്പിഡ് പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജൂണ്‍ 29ന് സ്രവം പരിശോധനക്കെടുത്തു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയിലാണ്.

2 താമരശ്ശേരി സ്വദേശി (40) -ജൂണ്‍ 29 ന് സൗദിയില്‍നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള റാപ്പിഡ് പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നു സ്രവം പരിശോധനയ്‌ക്കെടുത്തു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

3. താമരശ്ശേരി സ്വദേശി (30) – ജൂണ്‍ 18ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 29 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവം പരിശോധനക്കെടുത്തു. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

4. വാണിമേല്‍ സ്വദേശി (42) -ജൂണ്‍ 18 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം രാത്രി കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊച്ചിയില്‍ നിന്നും കോഴിക്കോടെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 29 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് നാദാപുരം ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എഫ്.എല്‍.ടി.സി.യിലേയ്ക്ക് മാറ്റി.

5 ഉണ്ണികുളം സ്വദേശി (36) -ജൂണ്‍ 25 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം രാത്രി കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊച്ചിയില്‍ നിന്നും ജൂണ്‍ 26 ന് കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 29 ന് താമരശ്ശേരി താലൂക്കാശുപത്രിയില്‍ സ്രവം പരിശോധനക്കെടുത്തു. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി എഫ്.എല്‍.ടി.സി.യിലേയ്ക്ക് മാറ്റി.

6 ജൂണ്‍ 27 ന് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശി കൃഷ്ണന്‍ (68) – കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് എടുത്ത സ്രവം പരിശോധനയില്‍ പോസിറ്റീവായി. മറ്റ് അഞ്ചു പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

രോഗമുക്തി നേടിയവര്‍

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചേവരമ്പലം സ്വദേശിനികള്‍ (67, 24), ഒഞ്ചിയം സ്വദേശി (59), നരിപ്പറ്റ സ്വദേശി (26), കാവിലുംപാറ സ്വദേശി (50), രാമനാട്ടുകര സ്വദേശി (57), ചെലവൂര്‍ സ്വദേശി (52), തൊണ്ടയാട് സ്വദേശിനി (25), പയ്യോളി സ്വദേശി (46), ചോറോട് സ്വദേശി (46), ഒളവണ്ണ സ്വദേശി (58), മലപ്പുറം സ്വദേശികള്‍ (43, 48), വയനാട് സ്വദേശി (36), എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന താമരശ്ശേരി സ്വദേശി (25)

പുതുതായി 692 പേര്‍ കൂടി നിരീക്ഷണത്തില്‍

ബുധനാഴ്ച പുതുതായി വന്ന 692 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 19,413 പേര്‍ നിരീക്ഷണത്തിലുണ്ട്.  ജില്ലയില്‍ ഇതുവരെ 47,918 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 26 പേര്‍ ഉള്‍പ്പെടെ 175 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 118 പേര്‍ മെഡിക്കല്‍ കോളേജിലും 57 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 39 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ബുധനാഴ്ച  448 സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 13,222 സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 12,464 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 12,166 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 758 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

ഇപ്പോള്‍ 83 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 26 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 52 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്നുപേര്‍ കണ്ണൂരിലും രണ്ടുപേര്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു വയനാട് സ്വദേശിയും ഒരു തമിഴ്‌നാട് സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

ജില്ലയില്‍ ഇന്ന് വന്ന 409 പേര്‍ ഉള്‍പ്പെടെ ആകെ 11,918 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 460 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 11,396 പേര്‍ വീടുകളിലും 62 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 153 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 6,195 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 54 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 643 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കി. ഇന്ന് ജില്ലയില്‍ 2,994 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 8,971 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.