തിരുവനന്തപുരം പാളയം സാഫല്യം കോപ്ലക്‌സിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സാഫല്യം കോപ്ലക്‌സിന് പുറമെ പാളയം മാർക്കറ്റും,ഏഴ് ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടാൻ നിർദേശം നൽകിയതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു.
പാളയം മാർക്കറ്റും പരിസരവും, സാഫല്യം കോപ്ലക്‌സുമെല്ലാം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് നേരത്തെ നിയന്ത്രണങ്ങളോടെ തുറക്കാൻ തീരുമാനിച്ചിരുന്ന പാളയം മാർക്കറ്റ് കൂടി ഏഴ് ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടാൻ നഗരസഭ തീരുമാനിച്ചതെന്ന് മേയർ പറഞ്ഞു.
കൂടാതെ പാളയം പരിസരത്തെ വലിയ തിരക്ക് അനുഭവപ്പെടുന്ന കടകളും,ഹോട്ടലുകളും ഏഴ് ദിവസത്തേക്ക് അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്.
പാളയം മാർക്കറ്റിന് മുൻപിലുള്ള തെരുവോര കച്ചവടങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ ചായ തട്ടുകളും അടഞ്ഞ് കിടക്കും.
പാളയം മാർക്കറ്റിൽ നിന്ന് തുടങ്ങി, സാഫല്യം കോപ്ലക്സ്, സെക്രട്ടറിയേറ്റ് പരിസരം, ആയുർവേദ കോളേജ് പരിസരം എന്നിവിടങ്ങളിലും വഞ്ചിയൂർ വരെയും മേയർ കെ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ നഗരസഭയുടെ എമർജൻസി റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. കൂടാതെ പാളയം വാർഡിൽ കർശന നിയന്ത്രണങ്ങൾ നിലവിലുണ്ട്.
ആൾക്കൂട്ടം കുറക്കുന്നതിനായി നേരത്തെ ചാല,പാളയം മാർക്കറ്റുകളിലും നഗരത്തിലെ മാളുകളിലെ സൂപ്പർ മാർക്കറ്റുകളിലും മാത്രമായി നഗരസഭ ഏർപ്പടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് സമാനമായുള്ള നിയന്ത്രണങ്ങൾ നഗരത്തിലെ തിരക്കുള്ള മുഴുവൻ സൂപ്പർ മർക്കറ്റുകളിലേക്കും, മറ്റ് മാർക്കറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്നും മേയർ പറഞ്ഞു.