പത്തനംതിട്ട ജില്ലയിലെ നാലാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പത്തനംതിട്ട ജിയോ മെഡിക്കല്‍ ട്രസ്റ്റില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു.
ജിയോ മെഡിക്കല്‍ ട്രസ്റ്റ്  ആശുപത്രിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭയുടെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണ്. ഏഴു ദിവസത്തിനുള്ളില്‍ ആശുപത്രിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കും.
80 മുതല്‍ 100 കിടക്കകള്‍ വരെ ഇവിടെ സജ്ജീകരിക്കാനാവും. നിലവില്‍ ജില്ലയില്‍ മൂന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി 170 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
നഗരസഭയില്‍ നിന്നുള്ള 3.90 ലക്ഷം രൂപ ചിലവിലാണ് ആശുപത്രിയുടെ അറ്റകുറ്റപ്പണികളും മറ്റ് അവശ്യവസ്തുക്കള്‍ വാങ്ങുന്നതെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോസ്ലിന്‍ സന്തോഷ് പറഞ്ഞു. നഗരസഭ സെക്രട്ടറി എ.എം.മുംതാസ്, എന്‍എച്ച്എം    ഡിപിഎം എബി സുഷന്‍, കോഴഞ്ചേരി തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ് പോസിറ്റീവായ നേരിയ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്ന രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സ്ഥലമാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍.