താക്കോൽദാനം ജൂലൈ 4

പ്രളയ ദുരിത ബാധിതർക്ക് കൈത്താങ്ങായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയർ ഹോം പദ്ധതിയിൽ രണ്ടായിരം വീടുകൾ പൂർത്തിയായി. രണ്ടായിരാമത്തെ വീടിന്റെ താക്കോൽ ദാനം ഇന്ന് (ജൂലൈ 4) രാവിലെ 11ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. തിരുവനന്തപുരം കുമാരപുരം പടിഞ്ഞാറ്റിൽ ലെയിനിൽ സിദ്ധാർത്ഥനാണ് വീട് നൽകുന്നത്.

പ്രളയ ബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശാനുസരണം സഹകരണ സംഘങ്ങളെ കൂട്ടിയിണക്കി സഹകരണ വകുപ്പ് ആവിഷ്‌കരിച്ചതാണ് കെയർ ഹോം പദ്ധതി. ആകെ 2092 വീടുകളാണ് ഈ പദ്ധതിയിലൂടെ സഹകരണ വകുപ്പ് നിർമിച്ച് കൈമാറുന്നത്. ഇതിൽ 1999 വീടുകളുടെ നിർമാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് നൽകി. അന്താരാഷ്ട്ര സഹകരണ ദിനം കൂടിയായ നാലിന് ഒരു വീട് കൂടി കൈമാറുന്നതോടെ 2000 വീടുകൾ എന്ന ലക്ഷ്യം നിറവേറുകയാണെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

വീടിന്റെ വിസ്തൃതി 500 ചതുരശ്ര അടിയിൽ കുറയരുതെന്നാണ് നിർദ്ദേശം നൽകിയതെങ്കിലും ഇതിലും കൂടുതൽ വിസ്തീർണ്ണമുള്ള വീടുകളാണ് ഒരുങ്ങിയത്. അഞ്ച് ലക്ഷം രൂപ വീതം ഓരോ വീടിനും ചെലവഴിക്കാനാണ് തീരുമാനിച്ചതെങ്കിലും 6-7 ലക്ഷം രൂപ വരെ ചെലവഴിച്ചാണ് പല വീടുകളും നിർമ്മിച്ചതെന്ന് മന്ത്രി അറിയിച്ചു. 10 ലക്ഷം രൂപ വരെ ചെലവഴിച്ച വീടുകളുമുണ്ട്.

പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപകൽപന. വീടിന്റെ ഉറപ്പ്, പരിസ്ഥിതിയുയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള അനുയോജ്യത എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, കിണർ/കുടിവെള്ളം, വൈദ്യുതി, മാലിന്യ നിർമ്മാർജ്ജന സൗകര്യങ്ങൾ, വൃത്തിയുള്ള പരിസരം, ഒരു കൊച്ചു പൂന്തോട്ടമോ അടുക്കളത്തോട്ടമോ തുടങ്ങിയവയും വീടിനൊപ്പം ഒരുക്കി നൽകുന്നു.

പ്രളയദുരന്തത്തിൽ പൂർണമായി വീട് നഷ്ടപ്പെട്ട 1500 കുടുംബങ്ങൾക്ക് പുതിയ വീട് വച്ച് നൽകുകയാണ് ‘കെയർ ഹോം’ പദ്ധതിയിലൂടെ സഹകരണ വകുപ്പ് ലക്ഷ്യമിട്ടത്. എന്നാൽ പദ്ധതി പ്രഖ്യാപിച്ചു ഒരു വർഷത്തിനുള്ളിൽ 1700ൽ അധികം വീടുകൾ നിർമാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറാനായി.

കെയർഹോം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് സഹകരണ സംഘങ്ങളുടേയും വകുപ്പ് ജീവനക്കാരുടേയും സഹകാരികളുടേയും പൊതു സമൂഹത്തിന്റേയും നല്ല സഹകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സഹകരണ വകുപ്പ് നടത്തിയിട്ടുള്ള ക്ഷേമ പ്രവർത്തനങ്ങളിൽ ഏറ്റവും വലുതും ശ്രദ്ധേയവുമായ പദ്ധതിയാണിത്. സമയ ബന്ധിതമായി ഈ പദ്ധതി പൂർത്തിയാക്കുക വഴി നവകേരള നിർമ്മിതിക്കായുള്ള പ്രവർത്തനങ്ങളിൽ മുൻനിരയിലെത്താൻ സഹകരണ മേഖലയ്ക്കു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചുനൽകിയത് തൃശൂർ ജില്ലയിലാണ് – 497 വീടുകൾ. എറണാകുളം 362, ഇടുക്കി 212, പാലക്കാട് 206, ആലപ്പുഴ 180, പത്തനംതിട്ട 114, മലപ്പുറം 90, വയനാട് 84, കോട്ടയം 83, തിരുവനന്തപുരം 59, കോഴിക്കോട് 44, കൊല്ലം 42, കണ്ണൂർ 20, കാസർകോട് ഏഴ് എന്നിങ്ങനെയാണ് വീടുകൾ നിർമ്മിച്ചു നൽകിയത്.