എടവിലങ്ങ്, ഏറിയാട് പഞ്ചായത്തുകളിലെ തീരദേശ മേഖലയിലെ വെള്ളക്കെട്ടൊഴിവാക്കാൻ ജലസേചന വകുപ്പ് നടപടികൾ തുടങ്ങി. 11 ലക്ഷം രൂപ ചെലവിൽ പഞ്ചായത്തിലെ പ്രധാന തോടുകൾ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മരങ്ങൾ വീണും പൊന്തക്കാടുകൾ വളർന്ന് നീരൊഴുക്ക് മുടങ്ങിയ തോടുകൾ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹായത്തോടെ വൃത്തിയാക്കിയിരുന്നു. എന്നാൽ കോവിഡ് ലോക്ഡൗണും ഫണ്ടില്ലാത്തതും മൂലം പണി പൂർത്തീകരിക്കാനായില്ല.

ഈ സാഹചര്യത്തിലാണ് ജലസേചന വകുപ്പിന്റെ ഇടപെടൽ. ശുചീകരണ പ്രവർത്തനം വിലയിരുത്താൻ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ, ജലസേചന വകുപ്പ് എഞ്ചിനീയർമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.