രണ്ടു മത്സ്യ വില്‍പ്പനക്കാര്‍ ഉള്‍പ്പടെ ജില്ലയില്‍ തിങ്കളാഴ്ച 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴു പേര്‍ വിദേശത്ത് നിന്നും  രണ്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ടുപേര്‍ നാട്ടുകാരുമാണ്.
ശാസ്താംകോട്ട പല്ലിശേരിക്കല്‍ സ്വദേശി(52), പന്മന പുത്തന്‍ചന്ത സ്വദേശി(36) എന്നിവരാണ് മത്സ്യ വില്പനക്കാര്‍. ഇവര്‍ രണ്ടുപേരും വിവിധ സ്ഥലങ്ങളില്‍ നിന്നും മത്സ്യമെടുത്ത് വില്പന നടത്തിവരുകയായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ജൂണ്‍ 17 ന് മുംബൈയില്‍ നിന്നും എത്തിയ ചിതറ സ്വദേശി(21), ജൂണ്‍ 25 ന് യെമനില്‍ നിന്നും എത്തിയ പത്തനാപുരം സ്വദേശിനി(30), ജൂണ്‍ 26 ന് ഖത്തറില്‍ നിന്നും എത്തിയ തെന്മല ഉറുകുന്ന് സ്വദേശി(40), ജൂണ്‍ 30 ന് സൗദിയില്‍ നിന്നും എത്തിയ പുത്തൂര്‍ സ്വദേശി(41), ജൂലൈ ഒന്നിന് ബാംഗ്ലൂരില്‍ നിന്നും എത്തിയ മരുത്തടി സ്വദേശി(24), ജൂണ്‍ 28 ന് ദുബായില്‍ നിന്നും എത്തിയ തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി(36), ജൂലൈ അഞ്ചിന് സൗദിയില്‍ നിന്നും എത്തിയ ശാസ്താംകോട്ട സ്വദേശി(63), ജൂലൈ അഞ്ചിന് മസ്‌കറ്റില്‍നിന്നും എത്തിയ കടവൂര്‍ മതിലില്‍ സ്വദേശി(47), ജൂലൈ അഞ്ചിന് ദമാമില്‍ നിന്നും എത്തിയ കരുനാഗപ്പള്ളി ആദിനാട് സ്വദേശിനി(52) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

മത്സ്യ വില്പ്പനക്കാരനായ ശാസ്താംകോട്ട പല്ലിശേരിക്കല്‍ സ്വദേശി ആഞ്ഞിലിമൂട് ചന്തയിലെ മീന്‍ കച്ചവടക്കാരാനാണ്. മീന്‍ എടുക്കുന്നതിന് കായംകുളം കരുവാറ്റ, അഴീക്കല്‍ എന്നിവിടങ്ങളില്‍ സ്ഥിരമായി പോകാറുണ്ട്. പനിയെ തുടര്‍ന്ന് ശാസ്താംകോട്ട നവഭാരത് ആശുപത്രിയില്‍ ജൂണ്‍ 27 നും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ജൂലൈ നാലിനും ചികിത്സ തേടിയിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ വച്ച് ശേഖരിച്ച സ്രവമാണ് രോഗം സ്ഥിരീകരിച്ചത്.
പന്മന സ്വദേശി ചേനംങ്കര അരിനല്ലൂര്‍ കല്ലുംപുറത്താണ് മത്സ്യകച്ചവടം നടത്തിയിരുന്നത്. കായംകുളം, നീണ്ടകര, ആയിരംതെങ്ങ്, പുതിയകാവ്, ഇടപ്പള്ളികോട്ട എന്നിവിടങ്ങളില്‍ മത്സ്യവുമായി സഞ്ചരിച്ചിട്ടുണ്ട്. പനിയെ തുടര്‍ന്ന് ജൂണ്‍ 28 ന് മോളി ആശുപത്രി, ചവറ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടിയിട്ടുണ്ട്. ചവറയില്‍ ശേഖരിച്ച സ്രവമാണ് രോഗം സ്ഥിരീകരിച്ചത്.