കോവിഡ് രോഗവ്യാപനം തടയുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

പാൽ, പച്ചക്കറി, പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടകൾ, കന്നുകാലിതീറ്റ, വെറ്റിനറി മരുന്നുകൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണിമുതൽ രാവിലെ 11 മണിവരെ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം.

സാമൂഹിക അകലം, മാസ്‌ക്ക് ധരിക്കൽ എന്നിവ കർശനമായും പാലിക്കണം. ട്രിപ്പിൾ ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങൾ അത്യാവശ്യം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തിവേണം പ്രവർത്തിക്കാൻ. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം. ഇവർക്ക് ജോലിക്കെത്താൻ ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തിയ രേഖ നൽകണം. യാത്രചെയ്യുന്നവർ ഈ രേഖയും ഓഫീസ് ഐ.ഡി കാർഡും കൈവശം കരുതണം.

ടെക്ക്‌നോപാർക്കിൽ അടിയന്തരമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങൾ യാത്രാപാസിനായി സി.ഇ.ഒ മുഖേന എ.ഡി.എമ്മിന് അപേക്ഷ സമർപ്പിക്കണം.

കന്നുകാലി-കോഴി ഫാമുകൾ, എഫ്.സി.ഐ-സിവിൽ സപ്ലൈസ് വെയർ ഹൗസുകൾ എന്നിവ പരമാവധി ജീവനക്കാരെ കുറച്ച് പ്രവർത്തിക്കണം.

ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ കുറഞ്ഞത് പത്ത് ജനകീയ ഹോട്ടലുകൾ ആരംഭിക്കാൻ കുടുംബശ്രീക്ക് നിർദ്ദേശം നൽകി. വീടുകളിൽ ഒറ്റയ്ക്കു താമസിക്കുന്ന 65 വയസിനു മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കാന്റീൻ സൗകര്യമില്ലാതെ ഹോട്ടൽ/ലോഡ്ജുകളിൽ താമസിക്കുന്നവർ എന്നിവർക്ക് ജനകീയ ഹോട്ടൽ വഴി ഭക്ഷണം എത്തിച്ചുനൽകും. ഒരു കുടുംബത്തിന് പരമാവധി രണ്ട് ഭക്ഷ്യപ്പൊതികൾ മാത്രമേ ലഭിക്കുകയുള്ളു. ഭക്ഷണം ആവശ്യമുള്ളവർ 9061917457, 8921663642, 9400939914, 9020078480, 7012389098 എന്നീ നമ്പരുകളിൽ രാവിലെ എട്ടുമണിക്ക് മുൻപ് ബന്ധപ്പെടണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.