വിവിധ പദ്ധതികൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോഴുള്ള പുനരധിവാസവും പുന:സ്ഥാപനവും സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ സ്ഥലമേറ്റെടുക്കലിലെ സങ്കീർണത ഒഴിവാക്കാൻ പുതിയ ഉത്തരവുകൊണ്ട് സാധിക്കും. ദേശീയപാതയുടേതടക്കമുള്ള ഭൂമി ഏറ്റെടുക്കലിന് ഇത് ബാധകമാകും. നഷ്ടപ്പെടുന്ന ഭൂമിക്ക് വിപണി വിലയുടെ ഇരട്ടി തുകയും കെട്ടിടങ്ങൾക്ക് കെട്ടിടവിലയുടെ ഇരട്ടി തുകയും നഷ്ടപരിഹാരമായി നൽകും. ഇതിനുപുറമെയാണ് പുനരധിവാസത്തിനും പുനസ്ഥാപനത്തിനും തുക അനുവദിക്കുന്നത്.
പദ്ധതിക്ക് വേണ്ടി വീട് നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഗ്രാമ പ്രദേശങ്ങളിൽ ഇന്ദിരാ ആവാസ് യോജനയുടെ മാനദണ്ഡമനുസരിച്ച് പുതിയ വീട് നിർമിച്ചുനൽകും. നഗരപ്രദേശങ്ങളിൽ വീടുനഷ്ടപ്പെടുന്നവർക്ക് 50 ചതുരശ്ര മീറ്ററിൽ കുറയാത്ത വീട് നൽകും. വീട് ആവശ്യമില്ലെങ്കിൽ സാമ്പത്തികസ്ഥിതി പരിഗണിക്കാതെ മൂന്ന് ലക്ഷം രൂപ നൽകും.
ജലസേചന പദ്ധതികൾക്ക് വേണ്ടി കൃഷിഭൂമി ഏറ്റെടുക്കുന്ന സാഹചര്യത്തിൽ പട്ടികജാതി – പട്ടികവർഗ വിഭാഗത്തിന്റെ കൃഷിഭൂമി നഷ്ടപ്പെടുകയാണെങ്കിൽ അതേ അളവിൽ പകരം കൃഷിഭൂമിയോ പരമാവധി രണ്ടര ഏക്കർ ഭൂമിയോ നൽകും. ഏതാണോ ഏറ്റെടുത്ത ഭൂമിയേക്കാൾ കുറവ് അതായിരിക്കും അനുവദിക്കുക. നഗരവത്കരണത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുമ്പോൾ പദ്ധതി പൂർത്തിയാക്കിയ ശേഷം ആ ഭൂമിയുടെ 20 ശതമാനം ഭൂമി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നൽകാൻ വ്യവസ്ഥ ചെയ്യും. അവികസിതമായ പഴയ ഭൂമിയുടെ വില കണക്കാക്കി അതിന് തുല്യമായ വില വരുന്ന അളവിലാണ് ഭൂമി അനുവദിക്കുക.
പദ്ധതിക്ക് വേണ്ടി മാറ്റിപ്പാർപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് പ്രതിമാസം 5000 രൂപ നിരക്കിൽ ഒരു വർഷത്തേക്ക് നഷ്ടപരിഹാരം നൽകും.പട്ടികജാതി – പട്ടികവർഗ വിഭാഗക്കാരെ മാറ്റിപ്പാർപ്പിക്കുമ്പോൾ സമാന പാരിസ്ഥിതിക സ്വഭാവമുള്ള സ്ഥലങ്ങളിലേക്ക് മാത്രമേ മാറ്റിപ്പാർപ്പിക്കൂ. പട്ടിക വർഗക്കാരെ മാറ്റിപ്പാർപ്പിക്കുമ്പോൾ സമാന സംസ്‌കാരവും തൊഴിൽ സാഹചര്യവും ഉള്ള ഇടമാണെന്ന് ഉറപ്പാക്കും. അതേ ഭാഷ സംസാരിക്കുന്ന ആളുകൾ താമസിക്കുന്ന പ്രദേശത്താണ് പുനരധിവാസത്തിന് സ്ഥലം കണ്ടെത്തേണ്ടത്.
മാറ്റിപ്പാർപ്പിക്കുന്ന കുടുംബങ്ങളുടെ സാധനസാമഗ്രികൾ കന്നുകാലികൾ എന്നിവ കൊണ്ടുപോകുന്നതിനായി ഒറ്റത്തവണ വ്യവസ്ഥയിൽ കടത്തുകൂലിയായി 50000 രൂപ നൽകും. പെട്ടിക്കടകൾ, തൊഴുത്ത് എന്നിവക്ക് 25000 രൂപ മുതൽ 50000 രൂപ വരെ നഷ്ടപരിഹാരം നൽകും. പദ്ധതികൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോൾ ബാധിക്കുന്ന കുടുംബങ്ങളിലെ ഒരംഗത്തിന് പദ്ധതിയിൽ ജോലി നൽകും. ഒറ്റത്തവണ നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപയോ പ്രതിമാസം 3000 രൂപയിൽ കുറയാത്ത തുക 20 വർഷത്തേക്കോ നൽകും.
കുടിൽ വ്യവസായങ്ങളിൽ നിന്ന് വരുമാനം കണ്ടെത്തുന്നവരുടെ കൃഷിയോഗ്യമോ വ്യാവസായികമോ അല്ലാത്ത ഭൂമി ഏറ്റെടുക്കുമ്പോൾ 50000 രൂപ ഒറ്റത്തവണയായി നൽകും. ജലസേചനത്തിനോ ജലവൈദ്യുത പദ്ധതികൾക്കോ അണക്കെട്ട് പണിയുമ്പോൾ ഭൂമി നഷ്ടപ്പെടുന്നവർക്ക് ആവശ്യമെങ്കിൽ ജലസംഭരണികളിൽ നിന്ന് മീൻ പിടിക്കാനുള്ള അവകാശം നൽകാനും വ്യവസ്ഥയുണ്ട്. മാറ്റിപ്പാർപ്പിക്കുന്ന ഓരോ കുടുംബത്തിനും പുനരധിവാസത്തിനായി 50000 രൂപ ഒറ്റത്തവണയായി അനുവദിക്കും. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പൊളിച്ചുനീക്കുന്ന വ്യാപാരസ്ഥാപനങ്ങളിൽ മൂന്നുവർഷം തുടർച്ചയായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രതിമാസം 6000 രൂപ നിരക്കിൽ ആറുമാസത്തേക്ക് നൽകും. വാടകക്കാരെ മാറ്റിപ്പാർപ്പിക്കുമ്പോൾ ഷിഫ്റ്റിംഗ് അലവൻസായി 30000 രൂപ നൽകും. പുറമ്പോക്കിൽ മൂന്നുവർഷത്തിലധികമായി കച്ചവടം ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവരെ പദ്ധതിപ്രദേശത്തുനിന്ന് മാറ്റുമ്പോൾ പ്രതിമാസം 5000 രൂപ നിരക്കിൽ ആറുമാസത്തേക്ക് നഷ്ടപരിഹാരത്തുക നൽകും. വ്യവസായ സ്ഥാപനങ്ങൾ മാറ്റിസ്ഥാപിക്കുന്നതിന് ഒറ്റത്തവണ രണ്ട് ലക്ഷം രൂപ നൽകും. കമ്പനികൾ, ബാങ്കുകൾ, രണ്ടായിരം ചതുരശ്രമീറ്ററിൽ അധികം വിസ്തീർണമുള്ള കടകൾ എന്നിവയ്ക്ക് ഇതിന് അർഹത ഉണ്ടായിരിക്കുന്നതല്ല. ആരാധനാലയങ്ങൾക്ക് ഭൂമി വിലയുടേയും കെട്ടിടവിലയുടേയും ഇരട്ടി തുക നഷ്ടപരിഹാരം നൽകുന്നതിനോടൊപ്പം മാറ്റി സ്ഥാപിക്കുന്നതിന് ഒരു ലക്ഷം രൂപ അധികമായി നൽകും.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കിക്കൊണ്ടാണ് പുതിയ നയം. ജനങ്ങളുടെ എതിർപ്പ് മൂലം പദ്ധതികൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കൽ നീണ്ടുപോകുന്നത് ഒഴിവാക്കാനാണ് പുതിയ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് ഉത്തരവിറക്കിയത്.