കരിപ്പൂർ വിമാന അപകടവുമായി ബന്ധപ്പെട്ട്  അതിശയകരമായ രക്ഷാപ്രവർത്തനമാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സാധാരണഗതിയില്‍ വിമാനങ്ങളില്‍ സംഭവിക്കാറുള്ളതില്‍ നിന്ന് വ്യത്യസ്തമായി മരണപ്പെട്ടവരുടെ സംഖ്യ കുറഞ്ഞത് ആശ്വാസകരമാണ്. അതിശയകരമായ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഔദ്യോഗിക ഏജന്‍സികളുടെയും നാട്ടുകാരുടെയും കൂട്ടായ്മയോടെ നടന്നത്. നമ്മുടെ സമൂഹത്തിന്റെ നന്മയുടെ പ്രതിഫലനമാണ് ഇത്. കലക്ടര്‍മാര്‍, ആരോഗ്യം, പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, ആര്‍ടിഒ, സിഐഎസ്എഫ്, എന്‍ഡിആര്‍എഫ്, എയര്‍പോര്‍ട്ട് മാനേജ്മെന്റ്, പരിസരവാസികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ടാക്സി, ആംബുലന്‍സ് ജീവനക്കാര്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍, മലപ്പുറം ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കൃത്യസമയത്ത് ഇടപെട്ട് വിലപ്പെട്ട ജീവനുകള്‍ രക്ഷപ്പെടുത്തിയവരെ അഭിനന്ദിക്കുന്നു. മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

 

പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ആശ്വസധനം അനുവദിക്കുമെന്നും പരിക്ക് പറ്റിയവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിക്ക് പറ്റിയവര്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിചാരിതമായ ദുരന്തമാണ് സംഭവിച്ചത്. 184 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം 190 പേരാണ് അപകടം സംഭവിച്ച വിമാനത്തില്‍ ഉണ്ടായിരുന്നത്. 18 പേര്‍ മരണപ്പെട്ടു. മരിച്ചവരില്‍ 14 മുതിര്‍ന്നവരും നാല് കുട്ടികളുമാണ്. പൈലറ്റും സഹപൈലറ്റും മരണപ്പെട്ടു. ഏഴു പേര്‍ പുരുഷന്‍മാരും ഏഴ് പേര്‍ സ്ത്രീകളുമാണ്.

വിവിധ ആശുപത്രികളിലായി 149 പേര്‍ ചികിത്സയിലുണ്ട്. 23 പേര്‍ ആശുപത്രി വിട്ടു. 23 പേരുടെ നില ഗുരുതരമാണ്. മരണപ്പെട്ട മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ട് കോഴിക്കോട് സ്വദേശികളും ആറ് മലപ്പുറം സ്വദേശികളും രണ്ട് പാലക്കാട് സ്വദേശികളുമാണ്. പൈലറ്റിന്റെയും സഹപൈലറ്റിന്റെയും മൃതദേഹങ്ങള്‍ എയര്‍ ഇന്ത്യ അധികൃതര്‍ ഏറ്റെടുക്കും. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് (ശനി) മൂന്ന് മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിക്കും. പരിക്കേറ്റവര്‍ 16 ആശുപത്രികളിലായാണ് ചികിത്സയില്‍ കഴിയുന്നത്. പരിക്കുപറ്റിയവരില്‍ തമിഴ്നാട്, തെലങ്കാന സ്വദേശികളും ഉണ്ട്. ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അറിയുന്നതിന് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍ 0495-2376901. സ്വകാര്യ ആശുപത്രികളിലെ പിആര്‍ഒ മാര്‍ വഴിയും വിവരങ്ങള്‍ ലഭ്യമാവും.