കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്കുളള മാർഗ്ഗ നിർദ്ദേശം പൊതുഭരണ വകുപ്പ്  പുറത്തിറക്കി. അതിഥി തൊഴിലാളികൾ കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ  (covid19jagratha-publicservices-adithiregistration-enter details-submit)  രജിസ്റ്റർ ചെയ്യണം. കോവിഡ് 19 ജാഗ്രത പോർട്ടലിൽ നൽകുന്ന വിവരം തൊഴിൽ വകുപ്പിന്റെ അതിഥി പോർട്ടലിലും ലഭ്യമാകുന്നതിനാവശ്യമായ നടപടി തൊഴിൽ വകുപ്പ് സ്വീകരിക്കും. തൊഴിലാളി എത്തുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനം ക്വറന്റീൻ സൗകര്യങ്ങൾ പരിശോധിച്ച് പോർട്ടലിൽ വിവരം രേഖപ്പെടുത്തും.

ഇതിന്റെ അടിസ്ഥാനത്തിലാവും അനുമതി നൽകുക. തിരിച്ചെത്തുന്ന തൊഴിലാളികൾ 14 ദിവസം ക്വറന്റെിനിൽ പോകണം. ക്വറന്റെിനായി വൃത്തിയും സുരക്ഷിതവുമായ കേന്ദ്രം  കരാറുകാർ ഉറപ്പാക്കണം. കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലതെ വരുന്ന തൊഴിലാളികൾ അഞ്ച് ദിവസത്തിനകം അന്റിജൻ ടെസ്റ്റിന് വിധേയരാകണം. ഇതിന്റെ ചിലവ് പൂർണ്ണമായും കരാറുകാർ വഹിക്കണം. കരാറുകാർ മുഖേനെയല്ലാതെ വരുന്ന തൊഴിലാളികൾ ക്വറന്റെിനും പരിശോധനയും സ്വന്തം ചെലവിൽ വഹിക്കണം. വിവിധ പദ്ധതികളിൽ സാങ്കേതിക സഹായത്തിനും കൺസൾട്ടെൻസി സേവനങ്ങൾക്കും വരുന്നവർക്കുളള താമസസൗകര്യം കരാറുകാരൻ ഉറപ്പാക്കണം. ഇത്തരത്തിലെത്തുന്നവർ 96 മണിക്കൂറിനകം അന്റിജൻ/ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയിരിക്കണം. ഇവർക്ക് കോവിഡ് മാനദണ്ഡം പാലിച്ചുളള താമസ സൗകര്യം പദ്ധതി പ്രദേശത്തിന് സമീപം കരാറുകാരൻ ഒരുക്കണം.

കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുന്ന തൊഴിലാളികളുടെ വിവരം ജില്ല ഭരണകൂടത്തിനെയോ, ആരോഗ്യ വകുപ്പിനെയോ അറിയിക്കണം. തൊഴിലാളികൾക്ക് ആർക്കെങ്കിലും കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ടെസ്റ്റ് നടത്തുകയും വിവരം ആരോഗ്യ വകുപ്പിന്റെ ദിശ-1056 നമ്പറിൽ അറിയിക്കുകയും വേണം. തിരികെയെത്തുന്നവർ ക്വറന്റെീൻ പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും തൊഴിൽ വകുപ്പും ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.