തൃശൂർ : വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്ത് നീരൊഴുക്ക് കൂടിയതിനെ തുടർന്ന് ജില്ലയിലെ പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു.
ഡാമുകളിലെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ കെ.എസ്.ഇ.ബി വൈദ്യുതോൽപാദനവും തുടങ്ങി. ഡാമുകൾ തുറക്കുന്നതിനും വൈദ്യുതോൽപാദനം നടത്തുന്നതിനും തിങ്കളാഴ്ചയാണ് ജില്ലാ കളക്ടർ അനുമതി നൽകിയത്. ഡാമുകളുടെ നാല് സ്പിൽവേ ഷട്ടറുകളും അഞ്ച് സെൻറി മീറ്റർ വീതമാണ് തുറന്നത്.
പീച്ചി ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ വഴി 9.11 ക്യുമെക്‌സ് ജലം ഒഴുകുന്നു. പീച്ചി ഡാം തുറന്നതിനാൽ മണലിപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം മറ്റു അനുബന്ധ പ്രവൃത്തികൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് 78.58 മീറ്ററാണ് പീച്ചിയിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 90.35% ജലം. പരമാവധി ജലനിരപ്പ് 79.25 മീറ്ററും ഫുൾ റിസർവോയർ ലെവൽ 79.25 മീറ്ററുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പീച്ചിയുടെ വൃഷ്ടി പ്രദേശത്ത് 48.6 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി.
ചിമ്മിനി ഡാമിന്റെ ഡാം തുറന്നതിനാൽ കുറുമാലിപ്പുഴ, കരുവന്നൂർപ്പുഴ എന്നീ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാധ്യതയുള്ളതിനാൽ പുഴയിൽ മത്സ്യബന്ധനം മറ്റു അനുബന്ധ പ്രവൃത്തികൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് 75.17 മീറ്ററാണ് ചിമ്മിനിയിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 93.98% ജലം. പരമാവധി ജലനിരപ്പ് 76.70 മീറ്ററും ഫുൾ റിസർവോയർ ലെവൽ 76.40 മീറ്ററുമാണ്.