എറണാകുളം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സുപ്രധാന കടമകൾ നിർവഹിച്ച സന്നദ്ധം വോളന്റിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ കളക്ടർ എസ് സുഹാസ് വിതരണം ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങളിൽ വോളന്റിയർമാരുടെ സേവനം സുപ്രധാനമായിരുന്നെന്നും ഇനിയും വോളന്റിയർമാരുടെ സേവനം ഉണ്ടായിരിക്കണമെന്നും കളക്ടർ പറഞ്ഞു.

ജില്ലയിൽ ആകെ 361 വോളന്റിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ ആണ് വിതരണം ചെയ്തത്. സി. എഫ്. എൽ. ടി. സി പ്രവർത്തനങ്ങൾ , ഡാറ്റ എൻട്രി, സർവെയിലൻസ് യൂണിറ്റ്, കൺടൈൻമെൻറ് സോണുകളുടെ നിയന്ത്രണം, അവശ്യ സാധനങ്ങൾ എത്തിച്ചു നൽകൽ തുടങ്ങിയ കാര്യങ്ങൾക്കാണ് സന്നദ്ധം വോളന്റിയർമാരുടെ സേവനം പ്രധാനമായും ഉപയോഗിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നത് കൊണ്ട് 50 പേരുടെ സർട്ടിഫിക്കറ്റ് മാത്രമാണ് കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തത്. ബാക്കിയുള്ളവർക്ക് അതാത് താലൂക്ക് ഓഫീസുകളിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ നൽകി.

ഡെപ്യൂട്ടി കളക്ടർമാരായ എസ്. ഷാജഹാൻ, എൻ. ആർ വൃന്ദദേവി, അസിസ്റ്റന്റ് കളക്ടർ രാഹുൽ കൃഷ്ണ ശർമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


കണയന്നൂര്‍ താലൂക്കിലെ സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍

എറണാകുളം: കോവിഡ് വ്യാപന സമയത്ത് സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്കൊപ്പം സ്തുത്യര്‍ഹ സേവനം കാഴ്ച വച്ച സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

കണയന്നൂര്‍ താലൂക്ക് പരിധിയിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് താലൂക്ക് ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ തഹസീല്‍ദാര്‍ ബീന.പി.ആനന്ദ്, ഭൂരേഖാ തഹസീല്‍ദാര്‍ റാണി.പി.എല്‍ദോ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ സെന്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ , ഡാറ്റ എന്‍ട്രി, സര്‍വൈലന്‍സ് യൂണിറ്റ്, കണ്ടെയ്ന്‍മെന്റ് സോണുകളുടെ നിയന്ത്രണം, അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലാണ് സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ലഭിച്ചത്.