കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നവീകരിച്ച റോഡുകൾ ഉദ്ഘാടനം ചെയ്തു

തീരദേശത്തിന്റെ സമഗ്ര വികസനത്തിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി സർക്കാർ അധികാരത്തിൽ വന്നശേഷം 709 തീരദേശ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ 220 കോടി രൂപ ചെലവിൽ പൂർത്തീകരിച്ചതായി മത്സ്യബന്ധന വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ വ്യക്തമാക്കി.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ റോഡുകൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുകയായിരുന്നു മന്ത്രി.
242 ലക്ഷം രൂപ ചെലവഴിച്ച് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, ഉദുമ നിയോജക മണ്ഡലങ്ങളിലെ നാലു റോഡുകളും 875 ലക്ഷം രൂപ ചെലവിൽ കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി, പയ്യന്നൂർ നിയോജക മണ്ഡലങ്ങളിലെ 21 റോഡുകളുമാണ് നവീകരിച്ചത്.
കൊല്ലം ജില്ലയിൽ നവീകരിച്ച 11 റോഡുകളും, ആലപ്പുഴ ജില്ലയിലെ 16 റോഡുകളും സെപ്റ്റംബർ 24 നും, കോഴിക്കോട് ജില്ലയിലെ മൂന്ന് റോഡുകൾ 27 നും, തൃശ്ശൂർ -4, കോട്ടയം -2, എറണാകുളം -8, മലപ്പുറം ജില്ലയിലെ 11 റോഡുകളും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി 29 നും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു.