സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ-സാമൂഹിക നിതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രവും ആയുര്‍വേദ ഡിസ്‌പെന്‍സറിയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് (ഐ.എസ്.ഒ) ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയില്‍ ഏറ്റവും പണം ചെലവഴിക്കുന്ന സമൂഹമാണ് കേരളത്തിലുളളത്. ഭൂരിഭാഗം ജനങ്ങളും സ്വകാര്യ മേഖലയാണ് ആശ്രയിക്കുന്നത്. പൊതു ആരോഗ്യ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തി ഇതിന് മാറ്റം വരുത്തുകയാണ് ലക്ഷ്യം. ഒരു കുടുംബത്തിലെ മുഴുവന്‍ പേരുടെയും വിവരങ്ങള്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യും. ഇതുവഴി കുടുംബ ഡോക്ടര്‍ സംവിധാനം വളര്‍ത്തിയെടുക്കും. പരിപാടിയോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത്- കുടുംബശ്രീ എന്നിവയുടെ വിവിധ ക്ഷേമ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ജില്ലയില്‍ ആദ്യമായാണ് രണ്ട് സര്‍ക്കാര്‍ ആതുരാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേ ക്കുയരുന്നത്. മൂന്ന് ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി വൈകിട്ട് ആറ് വരെയുളള ചികിത്സാ സൗകര്യം ഇതുവഴി ലഭിക്കും.
പി.ഉണ്ണി എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ കുടുംബശ്രീയുടെ സൗജന്യ ഉച്ചഭക്ഷണ പരിപാടി ‘സുഭിക്ഷ’യുടെ സഹായധനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ ഏറ്റുവാങ്ങി. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവരെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി റീത്ത ആദരിച്ചു. കുടുംബശ്രീയുടെ ഗ്രാന്റ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം എം.കെ ദേവി നിര്‍വഹിച്ചു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.എന്‍.ഷാജു ശങ്കര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.