കുമരകത്തെ ഐക്കോണിക് വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ സൗകര്യങ്ങള്‍ ലോക നിലവാരത്തിലേക്കുയര്‍ത്തണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.
കുമരകത്തെ ആഗോളനിലവാരത്തിലുളള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് മുന്നോടിയായി കുമരകത്ത് നടന്ന ആലോചനായോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുമരത്ത് രാത്രി വിനോദ സഞ്ചാരത്തിന് നിലവില്‍ സംവിധാനങ്ങളൊന്നുമില്ലെന്നും സഞ്ചാരികളെ കൂടുതലായി ആകര്‍ഷി ക്കണമെങ്കില്‍ രാത്രിയിലും പ്രവര്‍ത്തിക്കുന്ന സൗകര്യങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലുണ്ടാകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ടൂറിസം വികസിക്കണമെങ്കില്‍ ജനങ്ങള്‍ തന്നെ സ്വയം മുന്‍കൈ എടുക്കേണ്ടതുണ്ടന്നും എല്ലാം ഗവണ്‍മെന്റ് തന്നെ ചെയ്യണമെന്ന മനോഭാവം ശരിയല്ലെന്നും വീടുകളില്‍നിന്ന് കായലിലേക്ക് മാലിന്യ മൊഴുക്കുന്നതും ടൂറിസ്സം വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കു ന്നുണ്ടെന്നും ഇതിനെല്ലാം പരിഹാരം കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കായല്‍ മലീമസമാക്കുന്നതില്‍ വഞ്ചിവീടുകളുടെ പങ്ക് വലുതാണെന്നും വഞ്ചിവീടുകള്‍ സോളാര്‍ ആക്കുന്നതിലൂടെ ജലമലിനീകരണം വലിയ തോതില്‍ തടയാനാകുമെന്നും ജോസ് കെ മാണി എം പി പറഞ്ഞു.
കുമരകത്തെ ഐക്കോണിക് ടൂറിസം കേന്ദ്രമാക്കാന്‍ വേമ്പനാട് കായലിനെ മാലിന്യമുക്തമാക്കണമെന്ന് കെ സുരേഷ് കുറുപ്പ് എംഎല്‍എ പറഞ്ഞു. കുമരകത്തെ ഐക്കോണിക് ടൂറിസം കേന്ദ്രമാക്കി ഉയര്‍ത്തുമ്പോള്‍ വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന സമീപ പഞ്ചായത്തുകളായ അയ്മനം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ് എന്നിവയെ കൂടി പദ്ധതിയുടെ ഭാഗമാക്കണമെന്നും സുരേഷ് കുറുപ്പ് എംഎല്‍എ ആവശ്യപ്പെട്ടു. കുമരകം പോലെ ലോകപ്രശസ്തമായ ഒരു ടൂറിസം കേന്ദ്രം നേരിടുന്ന പ്രധാന വെല്ലുവിളി മാലിന്യപ്രശ്‌നമാണ്. കുമരകത്തെ തോടുകള്‍ അടക്കം മാലിന്യമുക്തമാക്കിയാല്‍ മാത്രമേ വേമ്പനാടു കായലിനെ മാലിന്യമുക്തമാക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
കനാലുകള്‍ ആഴം കൂട്ടി വശങ്ങള്‍ കെട്ടി നടപ്പാതകള്‍ നിര്‍മിക്കുക, കായല്‍ തീരത്തേക്കുളള റോഡുകള്‍ നവീകരിക്കുക, അന്താരാഷ്ട്ര നിലവാരത്തിലുളള വാട്ടര്‍ സ്പോര്‍ട്സ് അക്കാഡമിയും സ്റ്റേഡിയവും നിര്‍മ്മിക്കുക, കള്‍ച്ചറല്‍ സെന്റര്‍ നിര്‍മിക്കുക തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കും. കോട്ടയം-കുമരകം റോഡ് നവീകരിക്കുമ്പോള്‍ നടപ്പാത കൂടി ക്രമീകരിക്കണം. വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അടിസ്ഥാന സൗകര്യവികസനവും ചര്‍ച്ചയായി. ഫാം ടൂറിസം, സ്പിരിച്വല്‍ ടൂറിസം ഇവയുടെ സാധ്യതകളും പരിഗണിക്കണമെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, കേന്ദ്രടൂറിസം സെക്രട്ടറി രശ്മി വര്‍മ, ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ല, സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോന്‍, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ കെ ആലിച്ചന്‍, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസ്സി നൈനാന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഹോട്ടല്‍/റിസോര്‍ട്ട് ഉടമ പ്രതിനിധികള്‍, ഹൗസ് ബോട്ട് ഉടമ പ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, പൊതുജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.