കൊച്ചി ആസ്ഥാനമായ കേരള ഫിഷറീസ്-സമുദ്രപഠന സര്‍വകലാശാലയുടെ(കുഫോസ്) ഗവേഷണ കേന്ദ്രം ജില്ലയില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലപരിശോധനക്കായി ഉന്നതതല സംഘം കുണ്ടറയില്‍ സന്ദര്‍ശനം നടത്തി. ടെക്‌നോപാര്‍ക്കിന് സമീപം അഞ്ചേക്കറോളം വരുന്ന സ്ഥലത്താണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍, രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ്, സിന്‍ഡിക്കേറ്റംഗം എച്ച്. ബെയ്‌സില്‍ ലാല്‍ എന്നിവരടങ്ങിയ സംഘം പരിശോധന നടത്തിയത്.
സ്ഥലം പദ്ധതിക്ക് അനുയോജ്യമാണെന്ന പ്രാഥമിക വിലയിരുത്തലാണുള്ളതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. മത്സ്യമേഖലയുമായി ബന്ധപ്പെട്ട പരിശീലന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് നിര്‍ദ്ദിഷ്ട കേന്ദ്രം ആരംഭിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍, മത്സ്യ കര്‍ഷകര്‍, മത്സ്യ മേഖലയിലെ വിവിധ സംരംഭകര്‍ എന്നിവര്‍ക്ക് വിവിധ വിഷയങ്ങളില്‍ ആധുനിക പരിശീലനം ഇവിടെ നല്‍കാനാകും. ഒപ്പം ഗവേഷക വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷണങ്ങള്‍ക്കും അനുബന്ധ പഠനങ്ങള്‍ക്കും അവസരമുണ്ടാകും. മത്സ്യകൃഷി, ജല ആവാസ വ്യവസ്ഥ, ഉള്‍നാടന്‍ മത്സ്യബന്ധനം, മത്സ്യസംസ്‌കരണം, മൂല്യവര്‍ദ്ധിത ഉദ്പാദനം, മത്സ്യ സമ്പത്ത് പരിപാലനം, ആധുനിക സങ്കേതങ്ങള്‍ തുടങ്ങിയവയില്‍ പരിശീലനം ലഭ്യമാക്കാനാണുദ്ദേശിക്കുന്നത്.
ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനുള്ള  സ്ഥലം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതിക്കായി നടപടികള്‍ പുരോഗമിക്കുന്നതായി സിന്‍ഡിക്കേറ്റ് അംഗം എച്ച്. ബെയ്‌സില്‍ ലാല്‍ പറഞ്ഞു. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സംഘം ജില്ലയിലെത്തിയത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ജെ. പ്രസന്നകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.