തൃശ്ശൂർ: കോവിഡിന്റെ പേരില്‍ ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ നീട്ടിവെക്കുന്നതിനിടെ അപൂര്‍വ്വ ശസ്ത്രക്രിയ നേട്ടവുമായി ഗവ മെഡിക്കല്‍ കോളേജ്. 27കാരിയായ യുവതിയുടെ നട്ടെല്ലില്‍ നിന്നും നെഞ്ചിലൂടെ ഹൃദയത്തിനടുത്തെത്തിയ ഒരു കിലോ ഭാരമുള്ള മുഴയാണ് ന്യൂറോ സര്‍ജറി, കാര്‍ഡിയോ തെറാസിക് സര്‍ജറി, അനസ്തീഷ്യ എന്നീ വിഭാഗങ്ങള്‍ കൈകോര്‍ത്ത് നീക്കം ചെയ്തത്.

പുതുരുത്തി സ്വദേശിനിയായ സുനിതക്കാണ് പത്ത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വഴി മെഡിക്കല്‍ കോളേജ് ആശ്വാസം നല്‍കിയത്. നട്ടെല്ലില്‍ മുഴയായിട്ടാണ് രോഗി ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സ തേടിയത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ മുഴ വളര്‍ന്ന് ഹൃദയത്തിനടുത്തെത്തിയത് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കാര്‍ഡിയോ തെറാസിക് വിഭാഗവുമായി ബന്ധപ്പെട്ട് യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ചു വരുന്ന യുവതി ആശുപത്രി വിടാനൊരുങ്ങുകയാണ്. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.ആര്‍.ബിജു കൃഷ്ണന്‍, കാര്‍ഡിയോ തെറാപ്പിക് വിഭാഗം മേധാവി ഡോ.കൊച്ചുകൃഷ്ണന്‍, ഡോ.ലിജോ കൊള്ളന്നൂര്‍, ഡോ.രഞ്ജിത്ത്, ഡോ.റോണി, ഡോ.എലിസബത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്.