കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനത്തിന് കേന്ദ്രസർക്കാർ തയ്യാറാക്കിയ കരട് നയത്തിലെ റബ്ബർ് ക്ലസ്റ്ററിൽ കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണുർ ജില്ലകളെയും വാഴപ്പഴം ക്ലസ്റ്ററിൽ തൃശ്ശുർ, വയനാട്, തിരുവനന്തപുരം ജില്ലകളെയും ഉൾപ്പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മാങ്ങയുടെ ക്ലസ്റ്ററിൽ വയനാടിനെയും മഞ്ഞൾ ക്ലസ്റ്ററിൽ വയനാട,് ആലപ്പുഴ ജില്ലകളെയും ഉൽപ്പെടുത്തണമെന്ന് ആവശ്യപ്പെടും. ഒരു ക്ലസ്റ്ററിലും ഉൾപ്പെടാത്തതും കേരളത്തിലും അന്താരാഷ്ട്ര വിപണിയിലും പ്രാധാന്യമുളളതുമായ കശുമാവ്, കുരുമുളക്, നാളികേരം, തേയില എന്നീ ഉൽപ്പന്നങ്ങൾക്ക് കൂടി ക്ലസ്റ്ററുകൾ രൂപീകരിക്കണം. കശുമാവിന് കാസർകോട് ജില്ലയെയും കുരുമുളകിന് വയനാട് ജില്ലയെയും നാളികേരത്തിന് കോഴിക്കോട് ജില്ലയെയും തേയിലയ്ക്ക് ഇടുക്കി ജില്ലയെയും ക്ലസ്റ്ററിൽ ഉൾപ്പെടുത്തണം.

കേന്ദ്രസർക്കാരിന്റെ കരട് കാർഷിക കയറ്റുമതി നയത്തിൽ അമ്പത് ജില്ലാ ക്ലസ്റ്ററുകൾ നിർദ്ദേശിച്ചിട്ടുണ്ട്. 22 ഉൽപ്പന്നങ്ങളാണ് ഇതിൽ വരുന്നത്. എന്നാൽ പൈനാപ്പിൾ, ഇഞ്ചി എന്നിവയിൽ മാത്രമാണ് കേരളത്തിൽ ക്ലസ്റ്ററുകൾ നിർദേശിച്ചിരിക്കുന്നത്. കേരളത്തിൽ കൂടുതൽ ഉൽപാദിപ്പിക്കുന്നതും കയറ്റുമതി സാധ്യതയുളളതുമായ ഉൽപ്പന്നങ്ങളെയെല്ലാം ഒഴിവാക്കിയാണ് ക്ലസ്റ്ററുകൾ രൂപീകരിച്ചത്.

നിയമനങ്ങൾ

ഡൽഹി കേരളാഹൗസ് റസിഡന്റ് കമ്മീഷണർ ഡോ. വിശ്വാസ് മേത്തയെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു. പ്ലാനിംഗ് ബോർഡ് മെമ്പർ സെക്രട്ടറിയുടെ അധികചുമതല കൂടി അദ്ദേഹത്തിന് നൽകും.

തദ്ദേശസ്വയംഭരണ (അർബൻ) സെക്രട്ടറി ഡോ. ബി. അശോകിനെ പാർലമെന്ററികാര്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. പത്തനംതിട്ട ജില്ല കളക്ടർ ആർ ഗിരിജയെ തദ്ദേശസ്വയംഭരണ (അർബൻ) വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു.

ജി.എസ്.ടി വകുപ്പ് ജോയിന്റ് കമ്മീഷണർ ഡി ബാലമുരളിയെ പത്തനംതിട്ട ജില്ല കളക്ടറായി നിയമിച്ചു.

കേരളവാട്ടർ അതോറിറ്റി എം.ഡി ഷൈനാമോളെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അഡീഷണൽ കമ്മീഷണറായി നിയമിച്ചു.

ആധാരം രജിസ്റ്റർ ചെയ്യാൻ കണ്ണൂർ കാടാച്ചിറ സബ് രജിസ്ട്രാർ ഓഫീസിൽ ഇരുന്ന ബഞ്ചിൽനിന്ന് മറിഞ്ഞുവീണ് മരണമടഞ്ഞ കാപ്പാട് മണലിൽ ഹൗസ് വത്സരാജിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മൂന്ന് ലക്ഷം രൂപയോ ചികിത്സാ ചെലവോ ഏതാണ് കൂടുതൽ അത് അനുവദിക്കും.

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയിലെ അഡീഷണൽ ലീഗൽ അഡൈ്വസറുടെ നിയമനം പി.എസ്.സി. മുഖേന നടത്തുവാൻ തീരുമാനിച്ചു.

കണ്ണൂർ എടക്കാട് വില്ലേജിൽ ഇ.എസ്.ഐ. കോർപ്പറേഷന്റെ ഉടമസ്ഥതയിലുളള 5.64 ഏക്കർ ഭൂമി 5.47 കോടി രൂപ ഒടുക്കി മുൻകൂർ കൈവശപ്പെടുത്തുന്നതിന് കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിക്ക് കൈമാറുന്നതിന് അനുമതി നൽകും.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ പ്രൊഡക്ഷൻ അസിസ്റ്റന്റിന്റെ 2 തസ്തികകൾ സൃഷ്ടിക്കും.

ഹൈക്കോടതിയുടെ മുമ്പിൽ മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് നിയമിച്ച ജസ്റ്റിസ് (റിട്ട) പി.എ. മുഹമ്മദ് കമ്മീഷന്റെ കാലാവധി, ഇനി നീട്ടിനൽകില്ല എന്ന നിബന്ധനയോടെ, 14-05-2018 മുതൽ ആറുമാസത്തേക്കുകൂടി നീട്ടിനൽകാൻ തീരുമാനിച്ചു.

കീഴടങ്ങുന്ന മാവോയിസ്റ്റ് പ്രവർത്തകർക്ക് പുനരധിവാസ പാക്കേജ്

കേരളത്തിൽ പ്രവർത്തിക്കുന്ന ഇടതുപക്ഷ തീവ്രവാദികളായ മാവോയിസ്റ്റ് പ്രവർത്തകർക്ക് കീഴടങ്ങൽ-പുനരധിവാസ പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ അംഗീകാരം നൽകി. മാവോയിസ്റ്റുകളുടെ സ്വാധീനത്തിൽ കുടുങ്ങിയവരെ തീവ്രവാദത്തിൽ നിന്ന് മോചിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കീഴടങ്ങിയവർ തീവ്രവാദപ്രവർത്തനത്തിലേക്ക് തിരിച്ചുപോകാതിരിക്കാൻ അവർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കും. എന്നാൽ ആനുകൂല്യങ്ങൾ നേടുന്നതിന് മാത്രമായി തന്ത്രപരമായി കീഴടങ്ങുന്നവരെ മാറ്റിനിർത്തുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുളളത്.

തീവ്രവാദികളെ അവരുടെ പ്രവർത്തനവും സംഘടനയിലെ സ്ഥാനവും കണക്കിലെടുത്ത് മൂന്നായി തരംതിരിച്ചിട്ടുണ്ട്. വ്യത്യസ്ത ആനുകൂല്യങ്ങളാണ് ഓരോ വിഭാഗത്തിലുളളവർക്കും നിർദ്ദേശിച്ചിട്ടുളളത്. ഉയർന്ന കമ്മിറ്റികളിലുളളവരാണ് ഒന്നാം കാറ്റഗറി വിഭാഗത്തിൽ വരുന്നത്. അവർ കീഴടങ്ങുമ്പോൾ അഞ്ചുലക്ഷം രൂപ നൽകും. ഗഡുക്കളായാണ് തുക നൽകുക. പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് 15,000 രൂപ നൽകും. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് 25,000 രൂപ നൽകും. തൊഴിൽ പരിശീലനം ആവശ്യമുളളവർക്ക് മൂന്നു മാസം വരെ 10,000 രൂപ നൽകും. കാറ്റഗറി 2 എ, കാറ്റഗറി 2 ബി എന്നിവയിൽ വരുന്നവർക്ക് സറണ്ടർ ചെയ്യുമ്പോൾ മൂന്നു ലക്ഷം രൂപയാണ് നൽകുക. ഇതും ഗഡുക്കളായിട്ടായിരിക്കും നൽകുക.

തങ്ങളുടെ ആയുധം പോലീസിനെ ഏൽപ്പിക്കുന്നവർക്ക് പ്രത്യേക നിരക്കും പദ്ധതിയുടെ ഭാഗമായി അനുവദിക്കും. ഉദാഹരണമായി എ.കെ.47 സറണ്ടർ ചെയ്യുന്നവർക്ക് 25,000 രൂപയാണ് നൽകുക. മൂന്നു വിഭാഗത്തിലുംപെട്ട വീടില്ലാത്താവർക്ക് സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാനും നിർദ്ദേശമുണ്ട്.

കെ-ഫോൺ പദ്ധതി: സംയുക്ത സംരംഭത്തിന് അനുമതി
സംസ്ഥാനത്ത് കെ-ഫോൺ പദ്ധതി നടപ്പിലാക്കുന്നതിന് സർക്കാരിന്റെ നേതൃത്വത്തിൽ കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് എന്നപേരിൽ സംയുക്ത സംരംഭം ആരംഭിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുന്നതിനും പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഗുണമേന്മ-യാർന്ന ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചാണ് കെ-ഫോൺ പദ്ധതി നടപ്പാക്കുന്നത്. കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡും കെ.എസ്.ഇ.ബി.യും സംസ്ഥാന സർക്കാരും ചേർന്നതായിരിക്കും സംയുക്ത സംരംഭം. കെ-ഫോൺ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞനിരക്കിലും ഇന്റർനെറ്റ് സൗകര്യം ലഭിക്കും. സർക്കാർ – സർക്കാരിതര സേവനങ്ങൾ, സാമൂഹ്യക്ഷേമ സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, വിനോദ-വിജ്ഞാന സേവനങ്ങൾ മുതലായവ കമ്പ്യൂട്ടർ വഴിയും മൊബൈൽ ഫോൺവഴിയും സാധാരണക്കാർക്ക് തടസ്സം കൂടാതെ ലഭ്യമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
സംയുക്ത സംരംഭത്തിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ആർട്ടിക്കിൾ ഓഫ് അസോസിയേഷനും മന്ത്രിസഭ അംഗീകരിച്ചു. സംയുക്ത കമ്പനിക്ക് പ്രൊഫഷണൽ പിന്തുണ ഉറപ്പാക്കുന്നതിന് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പിന്റെ കാലതാമസം ഒഴിവാക്കുന്നതിന് പുതിയ ജോയിന്റ് വെഞ്ച്വർ കമ്പനി രൂപീകരിക്കുന്നതുവരെ ടെണ്ടർ നടപടികളുമായി മുന്നോട്ടുപോകുന്നതിന് കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന് അനുമതി നൽകി. ടെണ്ടർ നടപടികൾ ഉടനെ ആരംഭിക്കും