പരിശീലനം പൂർത്തിയായ പതിനഞ്ചു പോലീസ് നായ്ക്കളുടെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. പോലീസ് നായകളുടെ സേവനം ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് പുതിയ നായ്ക്കുട്ടികളെ സേനയിൽ ഉൾപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സ്ഥലത്തും നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. കേരള പോലീസിൽ തന്നെ ശ്രദ്ധേയമായ ഒട്ടേറെ കേസുകളിൽ കുറ്റവാളികളെ കണ്ടെത്താൻ പോലീസ് നായ്ക്കൾ സഹായിച്ചിട്ടുണ്ട്. എല്ലാക്കാലത്തും ഇവർക്ക് മികച്ച പരിശീലനത്തിനും പരിപാലനത്തിനും പോലീസ് ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെൽജിയം മലിനോയിസ് എന്ന ഇനത്തിൽപ്പെട്ട പതിനഞ്ചു നായ്ക്കളാണ് ബുധനാഴ്ച പോലീസ് ശ്വാനസേനയായ കെ-9 സ്‌ക്വാഡിന്റെ ഭാഗമായത്. പത്തു  മാസത്തെ വിദഗ്ദ്ധ പരിശീലനം നേടിയ ഇവയ്ക്ക് മോഷ്ടാക്കളെ പിന്തുടർന്ന് പിടിക്കുന്നതിനും, സ്ഫോടകവസ്തുക്കളും മയക്കുമരുന്നുകളും കണ്ടെത്തുന്നതിനും പരിശീലനം നൽകിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള വിദഗ്ദ്ധ പരിശീലനവും ഇവയ്ക്ക് നൽകിയിട്ടുണ്ട്.

പെട്ടിമുടി ദുരന്തത്തിൽ മരണമടഞ്ഞ എട്ടുപേരുടെ മൃതശരീരങ്ങൾ കണ്ടെത്തി പരിശീലനകാലത്തു തന്നെ മികവുകാട്ടിയ മായ എന്ന നായ ബുധനാഴ്ച പാസിംഗ് ഔട്ട് പരേഡിലുണ്ടായിരുന്നു. തൈക്കാട് പോലീസ് ട്രെയിനിങ് കോളേജ് മൈതാനത്ത് നടന്ന പാസിങ് ഔട്ട് പരേഡിനോട് അനുബന്ധിച്ച് പോലീസ് നായ്ക്കളുടെ അഭ്യാസപ്രകടനവും സംഘടിപ്പിച്ചു. ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി കെ. പത്മകുമാർ തുടങ്ങിയവർ സംബന്ധിച്ചു.