സാലറി ചലഞ്ച് ഏറ്റെടുക്കാത്തവരോട് പ്രളയകാലത്ത് കേരളത്തിന് എന്ത് നല്‍കിയെന്ന് അവരുടെ  മക്കള്‍ ചോദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രചോദന മുള്‍കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി റിട്ടയേര്‍ഡ് അദ്ധ്യാപിക. രാവിലെത്തെ പത്രവായനയ്ക്കിടയിലാണ് പെരുന്ന പ്രശാന്തിയില്‍ ഇന്ദിര ടീച്ചര്‍ ‘മക്കള്‍ ചോദിക്കുമെന്ന’ മുഖ്യമന്ത്രിയുടെ പ്രസ്താവന കാണുന്നത്. പ്രളയകാലത്ത് മറ്റുളളവര്‍ക്ക് വേണ്ടി തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന ചിന്ത ഇന്ദിര ടീച്ചറെ വളരെയധികം ചിന്തിപ്പിച്ചു. ഓണക്കാലത്ത് മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഓണക്കോടി വാങ്ങി നല്‍കുക എന്നത് പണ്ടുമുതലേ ഇന്ദിരാദേവി ടീച്ചറുടെ ശീലമായിരുന്നു. എന്നാല്‍ ഇത്തവണ പ്രളയമായിരുന്നതിനാല്‍ ഈ പതിവ് വേണ്ടന്നു വച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനകൂടി ആയപ്പോള്‍ ഓണക്കോടി എടുക്കുന്നതിന് മാറ്റി വച്ചിരുന്ന തുക  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മാതൃകയാകുകയാണ് ടീച്ചര്‍. 20,000 രൂപ എ.ഡി.എം. അലക്‌സ് ജോസഫിന് കൈമാറി. വെളിയനാട് എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രധാനാധ്യാപികയായിരുന്നു.