ചക്ക മധുരം തിരിച്ചുപിടിക്കാനും ഏറെ വിശിഷ്ട ഗുണങ്ങളുള്ള ചക്കയുടെ പ്രാധാന്യം ബോദ്ധ്യപ്പെടുത്താനുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ‘ചക്ക മഹോത്സവം ‘ പരിപാടി ആരംഭിച്ചു. ഉള്ളിയേരി ബസ് സ്റ്റാന്‍ഡ് പരിസരത്താണ് വിവിധ ചക്ക വിഭവങ്ങളോടെ ചക്ക മഹോത്സവം ആരംഭിച്ചിരിക്കുന്നത് .വ്യാപാരി വ്യവസായി നേതാവ് കെ.മധുസൂദനന് ചക്ക നല്‍കി കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍ മഹോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.ഷാജി അദ്ധ്യക്ഷത വഹിച്ചു. ഇവിടെ ഒരുക്കിയ സ്റ്റാളില്‍ വിവിധയിനം ചക്ക ഉല്പന്നങ്ങള്‍ പ്രദര്‍ശനത്തിനും വില്പനയ്ക്കും ലഭ്യമാണ്.  ചക്കപ്പായസം, ചക്ക അച്ചാര്‍, ചക്കപ്പുഴുക്ക്, ചക്ക പുട്ട് പൊടി, ചക്ക പൊരിച്ചത്, ചക്ക ജാം, ചക്ക പേട, ചക്കക്കുരു കനലില്‍ ചുട്ടത് തുടങ്ങി അമ്പതിലേറെ ചക്ക ഉല്പന്നങ്ങള്‍ മാത്രമല്ല വിശേഷപ്പെട്ട ഇനം പ്ലാവിന്‍തൈകളായ ചുവന്ന ചുളയുള്ളത്, കറയില്ലാത്ത ഇനം, തേന്‍വരിക്ക, ചെമ്പടാക്ക്, ഡൂരിയാന്‍ തുടങ്ങിയ ഇനങ്ങളും സ്റ്റാളിലെത്തുന്നവര്‍ക്കായി  ഒരുക്കിയിട്ടുണ്ട്. നാട്ടു നന്മയുടെ മധുരസന്ദേശവുമായി ഇന്നും നാളെയും സ്റ്റാള്‍ ഉണ്ടായിരിക്കും.
ബിന്ദു കളരിയുള്ളതില്‍, സി.കെ രാമന്‍കുട്ടി, സുജാത നമ്പൂതിരി, കെ അനിത, രാധാകൃഷ്ണന്‍ കുറുങ്ങോട്ട്, വസന്ത നാറാത്തിടത്തില്‍, ലത തച്ചോത്ത്, പ്രസന്ന തച്ചോണ്ട, സുനിത അടുമാണ്ടി,അനുപ് കുമാര്‍, രമ കൊട്ടാരത്തില്‍, രവീന്ദ്രന്‍ ആലങ്കോട്, മുഹമ്മദ് കോയ അരീപ്പുറത്ത്, കുടുംബ ശ്രീ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.