മാവേലിക്കര : ഓണാട്ടുകരയുടെ കാർഷിക സംസ്‌കൃതിക്ക് ഒട്ടും കോട്ടം തട്ടില്ലെന്നു ഉറക്കെ പ്രഖ്യാപിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ. പഠനത്തിനൊപ്പം കാർഷിക മേഖലയുടെ പ്രാധാന്യവും  തിരിച്ചറിയുകയാണ് ഇറവങ്കര സ്‌ക്കൂളിലെ വിദ്യാർത്ഥികൾ.  ഇത്തവണത്തെ ഓണസദ്യ  ഇറവങ്കര വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളിലെ കുട്ടികൾക്ക്  വ്യത്യസ്തമായിരിക്കും.   തൂശനില വിരിച്ച് ഓണസദ്യയ്ക്കിരിക്കുമ്പോൾ   തങ്ങളുടെ സ്‌ക്കൂൾ വളപ്പിൽ വിളയിപ്പിച്ചെടുത്ത മായമില്ലാത്ത  പക്കറികൾകൊണ്ട് ഉണ്ടാക്കിയ അവിയലും, തോരനും, കറികളുമാണ് മുമ്പിലെത്തുന്നത്. ആഗസ്റ്റിലുണ്ടായ മഴക്കെടുതി തങ്ങളുടെപച്ചക്കറി  കൃഷിയെ ബാധിക്കുമോയെന്ന ആശങ്ക കുട്ടികൾക്കും, അധ്യാപകർക്കുമുണ്ടായിരുന്നു. എന്നാൽ ആശങ്കകൾക്കെല്ലാം വിരാമം കുറിച്ച് നല്ല വിളവു തന്നെയാണ് കിട്ടിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ആഗസ്റ്റിലുണ്ടായ മഹാപ്രളയത്തെ തുടർന്ന് കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഇത്തവണ കൃഷി വിളയിപ്പിച്ചെടുത്തത്. സ്‌ക്കൂൾ വളപ്പിലെ   അരയേക്കറോളം പ്രദേശം കൃഷിക്ക് ഉപയുക്തമാക്കി. സ്‌ക്കൂൾ  നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാരാണ്  ഈ  ഉദ്യമത്തിനു പിന്നിൽ. ‘മാവേലിയ്‌ക്കൊപ്പം മണ്ണിനൊപ്പം ‘ പദ്ധതി പ്രകാരമുള്ള പ്രളയാനന്തര കൃഷിയിൽ  പയർ, പാവൽ, വെണ്ട, വഴുതന, പച്ചമുളക്, പടവലം, തക്കാളി എന്നിവയാണ് വിളയിപ്പിച്ചെടുത്തത്.  നുറു മേനി വിളവും കിട്ടി എന്ന് അഭിമാനത്തോടെ  കുട്ടികൾ പറയുന്നു.

ഓപ്പൺ പ്രിസിഷൻ ഫാമിംഗ് എന്ന ഹൈടെക്ക് കൃഷി രീതിയാണ് ഇവിടെ നടപ്പിലാക്കിയത്. ജലസേചനത്തിനൊപ്പം, വളവും ഡ്രിപ്പ് ഇറിഗേഷൻ രീതിയിൽ നൽകുന്നു.  കളകൾ നിയന്ത്രിക്കുവാൻ പ്ലാസ്റ്റിക്ക് മൾച്ചിംഗും ചെയ്തു. തങ്ങൾ പഠിച്ച നൂതന കാർഷിക രീതികൾ,  മണ്ണിൽ  പ്രയോഗിച്ച് കുട്ടികൾ ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യം തങ്ങളുടെ കൈയ്യിൽ സുരക്ഷിതമെന്ന്  ഉറപ്പ് നൽകുകയാണ്. വിളവെടുത്ത പച്ചക്കറികൾ ഓണ സദ്യക്കായ് പ്രഥമാധ്യാപിക ജലജാമണി പാചകത്തിന്റെ ചുമതലക്കാരി സുശീലയ്ക്ക് കൈമാറി.   വിളവെടുപ്പിന്  പി.ടി.എ പ്രസിഡൻറ് എൻ. കലാധരൻ, പ്രിൻസിപ്പൽ ബി.അഥീല, സംസ്ഥാന അദ്ധ്യാപക പുരസ്‌കാര ജേതാവ് റോയ് ടി.മാത്യു, എൻ.എസ്.എസ് പി.എ.സി അംഗം പി.എസ്അരുൺ,   രഞ്ജു എസ് നായർ, ശോഭന, പ്രോഗ്രാം ഓഫീസർ പി. എസ് വിജയ എന്നിവർ നേതൃത്വം നൽകി.