സമാന്തര റോഡുകളുടെ സാധ്യത പരമാവധി പ്രയോജപ്പെടുത്തും
ഇടറോഡുകള്‍ വണ്‍വേയാക്കും, പാര്‍ക്കിംഗിന് കര്‍ശന നിരോധനം
മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് യാത്രക്കാരെ ഇറക്കാനും കയറ്റാനും ഹബ്ബില്‍ സൗകര്യമൊരുക്കും
കൊച്ചി: വൈറ്റില മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജംക്ഷനിലെ  ഗതാഗതക്കുരുക്കഴിക്കാന്‍ അടിയന്തിര നടപടികള്‍ നടപ്പാക്കാന്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. വൈറ്റിലെ ജംക്ഷനില്‍ നിലവിലെ ട്രാഫിക് ഐലന്റ് പൊളിച്ചു നീക്കുന്നതോടൊപ്പം ഇതിനു മുന്‍ഭാഗത്തുള്ള പ്രദേശം ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കും. ചൊവ്വാഴ്ചയോടെ ടാറിംഗ് പൂര്‍ത്തിയാക്കും.
സമാന്തര റോഡുകളിലെയും ഇടറോഡുകളിലെയും വാഹനങ്ങളുടെ പാര്‍ക്കിംഗ് കര്‍ശനമായി നിരോധിക്കും. പാര്‍ക്കിംഗ് നിരോധനം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരേ ശക്തമായ നടപടികളുണ്ടാകും. മോട്ടോര്‍ വാഹന വകുപ്പ്, ആര്‍ടിഒ-എന്‍ഫോഴ്‌സ്‌മെന്റ്, പോലീസ്, റവന്യൂ വകുപ്പുകളുടെ മേല്‍നോട്ടത്തിലാകും നടപടികള്‍.
ജംക്ഷനില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി പ്രത്യേക സ്ഥലങ്ങള്‍ കണ്ടെത്തി സീബ്രാ മാര്‍ക്കിംഗ് നടത്തും. ഡെപ്യൂട്ടി കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവര്‍ നിര്‍വഹണ ചുമതല വഹിക്കും.
സിഗ്നല്‍ സംവിധാനം കര്‍ശനമായി നടപ്പാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിക്കും.
സമാന്തര റോഡുകളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തും. വൈറ്റിലെ ജംക്ഷന്‍ ഒഴിവാക്കി നഗരത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്നതിനായി സമാന്തര റോഡുകളും ഇട റോഡുകളും ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, ജനപ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും അഭിപ്രായം അഭിപ്രായം ആരായും. ഇതിനു ശേഷമാകും എതെല്ലാം റോഡുകള്‍ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചും ഇടറോഡുകളില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും അന്തി തീരുമാനം സ്വീകരിക്കുക. അസിസ്റ്റന്റ് കമ്മീഷണര്‍ക്കായിരിക്കും ഇതിന്റെ നിര്‍വഹണ ചുമതല.
തിരിച്ചുവിടുന്ന വഴികളുടെ അറ്റകുറ്റപ്പണികളും അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കും. ഇത്തരം റോഡുകളില്‍ അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥലങ്ങള്‍ കണ്ടെത്തി അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും കളക്ടര്‍ ആവശ്യപ്പെട്ടു.
ദേശീയപാതയുടെ വശങ്ങളിലായി പാര്‍ക്ക് ചെയ്യുന്ന മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് വൈറ്റിലെ മൊബിലിറ്റി ഹബ്ബില്‍ പിക്ക് ആന്‍ഡ് ഡ്രോപ്പ് സംവിധാനമൊരുക്കുന്നത് പരിഗണിക്കും. ബാംഗളൂരിലേക്കും മറ്റുമുള്ള വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതു മൂലം വലിയ ഗതാഗതക്കുരുക്കുണ്ടാകാറുണ്ട്. ഈ വാഹനങ്ങളില്‍ പോകാനുളളവരെ യാത്രയയ്ക്കാനെത്തുന്നവരുടെ വാഹനങ്ങളുടെ പാര്‍ക്കിഗും പ്രശ്‌നമുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് വൈറ്റില ഹബ്ബ് ഇത്തരം വാഹനങ്ങളുടെ പിക്ക് അപ്പ് ആന്‍ഡ് ഡ്രോപ്പിനായി ഉപയോഗപ്പെടുത്തുന്നത്. ഈ ബസുകള്‍ക്ക് വൈറ്റില ഹബ്ബില്‍ പാര്‍ക്കിംഗ് അനുവദിക്കാനാകുമോ എന്ന് പരിശോധിക്കും. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ രാത്രി വൈകിയും വഴിയരികില്‍ ഇതരസംസ്ഥാനങ്ങളിലേക്കുള്ള ബസ് കാത്തുനില്‍ക്കുന്ന ബുദ്ധിമുട്ടും കണക്കിലെടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഗോള്‍ഡ് സൂക്കിനു സമീപമുള്ള പ്രദേശവും ദീര്‍ഘദൂര ബസുകള്‍ക്ക് യാത്രക്കാരെ കയറ്റുന്നതിനായി പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കും. രണ്ടു ദിവസത്തിനുള്ളില്‍ ആര്‍ടിഒ ഇക്കാര്യം സംബന്ധിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വൈറ്റില ജംക്ഷന്‍ ഒഴിവാക്കി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് പ്രയോജനപ്പെടുത്താവുന്ന ഇടറോഡുകളെ സംബന്ധിച്ച ദിശാസൂചികകള്‍ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും.
വൈറ്റിലെ മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗതാഗതക്രമീകരണങ്ങളെ തുടര്‍ന്ന് രൂക്ഷമായ ഗതാഗതക്കുരുക്കാണ് ജംക്ഷനിലുണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്‌നം പരിഹരിക്കുന്നതിന് വിവിധ സംഘടനകളുടെയും റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെയും ജനപ്രിതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായം ആരായുന്നതിന് ജില്ല കളക്ടര്‍ യോഗം വിളിച്ചത്. നിലവിലുള്ള സര്‍വീസ് റോഡുകളെക്കൂടി ഉള്‍പ്പെടുത്തി റോഡിന് വീതി കൂട്ടി രണ്ടുവരിയായി ഗതാഗതം സുഗമമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ കുണ്ടന്നൂര്‍ ഭാഗത്തുനിന്ന് വൈറ്റില ജംക്ഷനിലെത്തി നില്‍ക്കുന്ന ഭാഗത്തെ സര്‍വീസ് റോഡിനു മുകളില്‍ കാന നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ ഇവിടെയുള്ള ബാരിക്കേഡ് പൊളിച്ച് ഒരേ ഉയരത്തിലുള്ള റോഡാക്കി മാറ്റുക ബുദ്ധിമുട്ടാണ്. ഇവിടെ കാന പുതുക്കി പണിയുന്നതിന് ദേശീയ പാത അതോറിറ്റി വര്‍ഷങ്ങളായി തടസം നില്‍ക്കുന്നുവെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. സര്‍വീസ് റോഡിലൂടെ ഇപ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിട്ട് രണ്ടു വരിയാക്കാനാണ് ശ്രമിക്കുന്നതെങ്കിലും ഇത് പ്രായോഗികമല്ലെന്നും വലിയ ഗതാഗതക്കുരുക്കാണിത് ഉണ്ടാക്കുന്നതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കടവന്ത്രയില്‍ നിന്നും മറ്റുമുള്ള വാഹനങ്ങള്‍ വൈറ്റിലെ ജംക്ഷനിലെത്തുന്ന പൊന്നുരുന്നി അണ്ടര്‍ പാസിന്റെ വീതി കൂട്ടണമെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വൈറ്റിലെ മൊബിലിറ്റി ഹബ്ബില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ പുതിയ റോഡ് നിര്‍മ്മിക്കണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു. വൈറ്റില ജംക്ഷനിലുള്ള ഓട്ടോ സ്റ്റാന്‍ഡ് മാറ്റുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണം. തൈക്കൂടം പളളിയിലേക്ക് പോകുന്ന വഴിയില്‍ നാളുകളായി കേടായി കിടക്കുന്ന കണ്ടെയ്‌നര്‍ ലോറി നീക്കുന്നതിന് ഉടന്‍ നടപടി വേണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ആവശ്യപ്പെട്ടു. ഇടപ്പള്ളിയില്‍ നിന്നും തമ്മനം, കത്രിക്കടവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബൈപ്പാസില്‍ നിന്ന് അയിഷ റോഡ് വഴി തമ്മനത്തേക്കും തമ്മനത്ത് നിന്നും സെന്റ് റീത്താസ് റോഡ് വഴി ബൈപ്പാസില്‍ പ്രവേശിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ വൈറ്റില ജനകീയ സമിതി പ്രതിനിധി ഷമീര്‍ അബ്ദുള്ള സമര്‍പ്പിച്ചു.
കൗണ്‍സിലര്‍മാരായ പി.എസ്. ഷൈന്‍, എ.ബി. സാബു, ഷൈനി മാത്യു, എം. പ്രേമചന്ദ്രന്‍, വി.പി. ചന്ദ്രന്‍, പി.എം. ഹാരിസ്, പി.എഡ്രാക് സെക്രട്ടറി എന്‍.കെ. വര്‍ഗീസ്, ഡിസിപി കറുപ്പസ്വാമി, ആര്‍ടിഒ റെജി പി വര്‍ഗീസ്, ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് കെ.എം. ഷാജി, കൊച്ചി മെട്രോ ഉദ്യോഗസ്ഥര്‍, പിഡബ്ല്യുഡി, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍, വിവിധ സംഘടനകള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.