ജില്ലയിൽ ലൈഫ് പദ്ധതിയിൽ 30,000 പേർക്ക് വീട്

സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷനിലൂടെ തിരുവനന്തപുരം ജില്ലയിൽ 30,005 കുടുംബങ്ങൾക്കുള്ള വീട് നിർമ്മാണം പൂർത്തിയായി.  പദ്ധതിയിൽ 39,710 വീടുകളുടെ നിർമ്മാണം ആരംഭിച്ചിരുന്നു.  വിവിധ ഘട്ടങ്ങളായി ഗുണഭോക്താക്കളെ കണ്ടെത്തി നിർമ്മാണം നടത്തുകയായിരുന്നു. നേരത്തെ പൂർത്തീകരിച്ചതിനൊപ്പം 12,096 വീടുകളുടെ നിർമ്മാണം ഈ മാസം പൂർത്തിയായതോടെയാണ് വീടുകളുടെ എണ്ണം 30,000 കടന്നത്.

മറ്റ് പദ്ധതികളിൽ ഭവനനിർമ്മാണം നടക്കുകയും എന്നാൽ പൂർത്തികരിക്കപ്പെടാതെ പോകുകയും ചെയ്ത 6,046 വീടുകൾ കണ്ടെത്തി നവീകരിക്കാൻ പദ്ധതിയിലൂടെ കഴിഞ്ഞു. പി.എം.എ.വൈ ഗ്രാമീണിൽ 2,888 വീടുകളും പി.എം.എ.വൈ അർബനിൽ 8975 വീടുകളും പൂർത്തിയാക്കിയതായി ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ ജെ.സജീന്ദ്ര ബാബു പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയിൽ വീട് കിട്ടുന്നവർക്ക് സർക്കാർ സേവനങ്ങൾ വേഗത്തിൽ നൽകുന്നതിന് സംഘടിപ്പിക്കുന്ന അദാലത്തുകളിലും കുടുംബസംഗമങ്ങളിലും നല്ല പങ്കാളിത്തമുണ്ടായി. വീട് ലഭിക്കുന്നതിനൊപ്പം സർക്കാർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി മറ്റ് ജീവിതസൗകര്യങ്ങളും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രാദേശിക തലത്തിൽ സംഘടിപ്പിക്കുന്ന ഈ അദാലത്തുകളിൽ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ സജ്ജീകരിക്കുകയും സേവനങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുകയും അർഹതപ്പെട്ട ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കുകയും ചെയ്യുന്നു.  അറിവില്ലായ്മ കൊണ്ടോ മറ്റുകാരണങ്ങളാലോ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാതിരിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ജനുവരി 14ന് വാമനപുരം ബ്ലോക്കിലെ സംഗമം പാലോട് വൃന്ദാവൻ ഓഡിറ്റോറിയത്തിലും വർക്കല നഗരസഭയിലെ ഗുണഭോക്താക്കളുടെ സംഗമം വർക്കല എൽ.പി.ജി.എസിലും നടക്കും. 15ന് നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ സംഗമം നെയ്യാറ്റിൻകര മുനിസിപ്പൽ ടൗൺഹാളിൽ നടക്കും.  15ന് രാവിലെ 10.30 ന് പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തിൽ മന്ത്രി എം.എം.മണി അദാലത്തും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യും.