പ്രളയകാലത്തെ താണ്ടി   തൃശ്ശിലേരി പ്ലാമൂല തച്ചറകൊല്ലി കോളനിക്കാര്‍ ഇനി പുതിയ വീട്ടിലേക്ക്.  പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട പതിനേഴ് പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്കാണ് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്.  വീടുകളുടെ താക്കോല്‍ദാനം തൃശ്ശിലേരി താഴെ മുത്തുമാരിയില്‍ തൊഴില്‍,എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

ഒ.ആര്‍.കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. വടകര ആസ്ഥാനമായ സന്നദ്ധ സംഘടനായ ദിയാ റീഹാബിലിറ്റേഷന്‍ ട്രസ്റ്റും സര്‍ക്കാരും കൈകോര്‍ത്താണ്  ആദിവാസി കുടുംബങ്ങളെ ദുരിതത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയത്. ട്രസ്റ്റ് നല്‍കിയ ഒന്നര ഏക്കറിലാണ് ഭവന സമുച്ചയം ഒരുക്കിയത്. സംസ്ഥാന സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നും 68 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം. വീടൊന്നിന് ആറു ലക്ഷം രൂപ വിനിയോഗിച്ചു.

430 സ്‌ക്വയര്‍ ഫീറ്റുള്ള വീട്ടില്‍ രണ്ട് കിടപ്പുമുറിയും,ഹാള്‍,വരാന്ത, അടുക്കള,ബാത്ത്‌റൂം എന്നിവ അടങ്ങുന്നതാണ് വീട്. ചടങ്ങില്‍ ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള,മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ.ഷാജു,തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍,വാര്‍ഡ് മെമ്പര്‍ ശ്രീജറെജിതുടങ്ങിയവര്‍ പങ്കെടുത്തു.