ഉയിരു ബാക്കി വെച്ച് വൈകല്യങ്ങള്‍ നല്‍കുന്ന വേദനയിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഇനി പുതിയ സ്വപ്നങ്ങള്‍ കാണാം. വേദനമറക്കാന്‍..കൂട്ടുകൂടാന്‍..ജീവിതത്തിന് നിറംപകരാന്‍ പുനരധിവാസ ഗ്രാമം, ആതുര സേവനം ഏറ്റവും അടുത്ത് എത്തിക്കാന്‍ മെഡിക്കല്‍ കോളേജ്, കളിചിരികളിലും പുത്തന്‍ പാഠങ്ങളിലും വേദനകള്‍ മറക്കാന്‍ ബഡ്സ് സ്‌കൂള്‍.. ഫെബ്രുവരി എട്ടിന് മെഡിക്കല്‍ കോളേജ് ഓഫീസും ബഡ്‌സ് സ്‌കൂളുകളും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ദുരന്ത ബാധിതര്‍ക്ക് പ്രതീക്ഷയുടെ തിരിനാളം തെളിയും
പുനരധിവാസ വില്ലേജും, ബഡ്‌സ് സ്‌കൂളുകളും മെഡിക്കല്‍ കോളേജും സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്കായി തുടര്‍ന്നു വരുന്ന ആശ്വാസ പ്രവര്‍ത്തനങ്ങളിലെ നിര്‍ണ്ണായകമായ പ്രവര്‍ത്തനങ്ങളാണെ് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്് ബാബു പറഞ്ഞു.

കാസര്‍കോട് മെഡിക്കല്‍ കോളേജിന് 37 കോടി രൂപ അനുവദിച്ചു
ജില്ലയിലെ പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന് 29 കോടി രൂപയും ജലവിതരണ സംവിധാനത്തിന് എട്ടു കോടി രൂപയും അനുവദിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാസര്‍കോട് വികസന പാക്കേജ് സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റി തീരുമാനിച്ചു.
6600 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുളളതും മൂന്നു നിലകളോടും കൂടിയ പെണ്‍കുട്ടികളുടെ ഹോസ്റ്റലും എട്ട് നിലകള്‍ ഉളള അധ്യാപക ക്വാര്‍ട്ടേഴും ഉള്‍പ്പെടുത്തികൊണ്ടാണ് മെഡിക്കല്‍ കോളേജിന്റെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുളളത്. നിലവിലെ ജലവിതരണ പദ്ധതിയില്‍ നിന്നും ഒരു അധിക ഫീഡര്‍ലൈന്‍ സ്ഥാപിച്ച് ബദിയഡുക്കയിലുളള മെഡിക്കല്‍ കോളേജ് ക്യാമ്പസിലേക്കും സമീപ പ്രദേശങ്ങളിലേക്കും ജലവിതരണം ചെയ്യുന്ന രീതിയിലാണ് ജലവിതരണ സംവിധാനം നിര്‍മ്മിക്കുക.

ശുദ്ധീകരിച്ച വെളളം മെഡിക്കല്‍ കോളേജ് ക്യാമ്പസിലേക്ക് വിതരണം ചെയ്യാന്‍ മൂന്ന് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുളള ജലസംഭരണികള്‍ എന്‍മകജെ പഞ്ചായത്തിലെ പെര്‍ളയിലും ബദിയഡുക്ക മെഡിക്കല്‍ കോളേജ് ക്യാമ്പസിലും നിര്‍മ്മിക്കും. എട്ട് കോടി രൂപ വകയിരുത്തിയ ഈ ജലവിതരണ പദ്ധതിയുടെ ഉറവിടം ഷിറിയ നദിയാണ്.
യോഗത്തില്‍ ചീഫ് സെക്രട്ടി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ദേവേന്ദ്ര കുമാര്‍ സിങ്ങ്, പ്ലാനിംഗ് ആന്റ് എക്കണോമിക് അഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലക് ്, ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ നാംദേവ് കോബ്രഗഡെ , പബ്ലിക് വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ആനന്ദ് സിങ്ങ് ്, പവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആന്റ് വാട്ടര്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ബി അശോക്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു , സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് ചീഫ് (കൃഷി)എസ് എസ് നാഗേഷ്, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍ മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മെഡിക്കല്‍ കോളേജ് അക്കാദമിക് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി
കാസര്‍കോട് മെഡിക്കല്‍കോളേജിന്റ് അക്കാദമിക് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. കാസര്‍കോട് വികസന പാക്കേജിലെ 30 കോടി രൂപ ചിലവിലാണ് നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്. ഫെബ്രുവരി എട്ടിന് മെഡിക്കല്‍ കോളേജ് ഓഫീസും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. നബാര്‍ഡ് സഹായത്തോടെയുളള ആശുപത്രി കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ക്ലാസ് മുറികള്‍, ലാബ്, പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും മുറികള്‍,മ്യൂസിയം,മോര്‍ച്ചറി തുടങ്ങിയ സൗകര്യങ്ങള്‍ അക്കാദമിക് ബ്ലോക്കിലുണ്ട്. ആശുപത്രിയുടെ ചുറ്റുമതില്‍ നിര്‍മ്മാണം ഭൂവികസന പ്രവൃത്തികള്‍ എന്നിവയും നടന്നു വരുന്നുണ്ട്.

മെഡിക്കല്‍കോളേജ് 65 ഏക്കര്‍ ഭൂമിയിലാണ് നിര്‍മ്മിക്കുന്നത്. റവന്യു വകുപ്പാണ് ഭൂമി പതിച്ചു നല്‍കിയത്. ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയില്‍ 2018 നവംബറിലാണ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. ആദ്യം ഒ.പിയും തുടര്‍ന്ന് ഐ പി സംവിധാനവുമാണ് സജ്ജമാവുക. ഇതോടൊപ്പം അത്യാവശ്യ ശസ്ത്രക്രീയക്കുള്ള സംവിധാനങ്ങളും ഇവിടെ ഒരുങ്ങും.

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം; നിര്‍മ്മാണ പ്രവര്‍ത്തനം ഫെബ്രുവരിയില്‍
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ശാരീരികവും മാനസീകവുമായ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കി നിര്‍മ്മിക്കുന്ന പുനരധിവാസ ഗ്രാമത്തിന് ഫെബ്രുവരി എട്ടിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ തറക്കല്ലിടും. മുളിയാര്‍ പഞ്ചായത്തിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വിട്ട് നല്‍കിയ 25 ഏക്കര്‍ സ്ഥലത്താണ് പുനരധിവാസ ഗ്രാമം ഒരുങ്ങുന്നത്. ദുരന്ത ബാധിതരായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്രയമാകുന്ന പുനരധിവാസ ഗ്രാമത്തില്‍ വന്‍ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുള്ള തീവ്ര പദ്ധതികള്‍ നടപ്പിലായി വരികയാണ്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 58.75 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന പുനരധിവാസ ഗ്രാമത്തില്‍ ദുരിത ബാധിതര്‍ക്കൊപ്പം ശാരീരിക, മാനസീക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും പ്രത്യകം സൗകര്യമൊരുക്കും…
വീടുകള്‍, വൈദ്യസഹായത്തിന് വിദഗ്ധ സംഘം, തൊഴില്‍ പരിശീലനം, ഫിസിക്കല്‍ റീഹാബിലേഷന്‍ സെന്റര്‍, വ്യക്ത്യധിഷ്ടിത ശാരീരിക, മാനസീക വികസനത്തിനുള്ള കോഴ്സുകള്‍, ഷോര്‍ട്ട് സ്റ്റേ തുടങ്ങിയ സംവിധാനങ്ങള്‍ ഗ്രാമത്തില്‍ ലഭിക്കും. ആദ്യഘട്ടത്തില്‍ ക്ലിനിക്കല്‍ യൂണിറ്റ്, ഡോര്‍മട്ടറി, ഫോസ്റ്റര്‍ കെയര്‍ യൂണിറ്റ്, ഭവന സമുച്ഛയം എന്നിവ പണികഴിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ ആഫിം തിയേറ്റര്‍, ലൈബ്രറി, ഓപ്പണ്‍ തിയേറ്റര്‍, അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക്, ഓഡിറ്റോറിയം എന്നിവയും നിര്‍മ്മിക്കും.

വൈകല്യ ശിശുസൗഹൃദ ബഡ്‌സ് സ്‌കൂളുകള്‍

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടു കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന ബഡ്‌സ് സ്‌കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.കുമ്പഡാജെ,കാറഡുക്ക,മുളിയാര്‍,കള്ളാര്‍,ബദിയടുക്ക,ബെള്ളൂര്‍,പുല്ലൂര്‍ -പെരിയ,കയ്യൂര്‍ -ചീമേനി ,പനത്തടി എന്നീ ബഡ്‌സ് സ്‌കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുന്നു.എന്മകജെ ഗ്രാമമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന ബഡ്‌സ് സ്‌കൂളിന്റെ നിര്‍മ്മാണ പ്രവൃത്തിക്കായി കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് രണ്ട് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.വൈകല്യ സൗഹൃദവും ശിശു സൗഹൃദവുമായ രൂപകല്‍പനയാണ് ബഡ്‌സ് സ്‌കൂളുകളുടേത് .ബഡ്‌സ് സ്‌കൂളുകള്‍ ഫെബ്രുവരി എട്ടിന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും