നിയമനങ്ങൾ, മാറ്റങ്ങൾ

തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനെ പൊതുമരാമത്ത് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് (റൂറൽ) പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരനെ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.

ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലകിന് ഊർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകുവാൻ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല ഒഴികെയുള്ള മറ്റ് ചുമതലകൾ അദ്ദേഹം തുടർന്നും വഹിക്കും.

ന്യൂഡൽഹി കേരളാഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാറിനെ പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി (രണ്ട്) യുടെ അധിക ചുമതല അദ്ദേഹം വഹിക്കും.

പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗിനെ ഡൽഹി കേരളാഹൗസ് റസിഡന്റ് കമ്മീഷണറായി മാറ്റി നിയമിക്കും.

ഊർജ്ജ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോകിനെ ജലവിഭവ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. കേരള ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല തുടർന്നും അദ്ദേഹം വഹിക്കും.

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ വിക്രംജിത് സിങ്ങിനെ (ഐപിഎസ്) കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു. കേരളാ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡിൽ റഗുലർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ നിയമിക്കും വരെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ അധിക ചുമതല അദ്ദേഹം വഹിക്കും.

ആറാം സംസ്ഥാന ധനകാര്യകമ്മീഷൻ അംഗമായി ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ്‌കുമാർ സിങ്ങിനെ നിയോഗിക്കാൻ തീരുമാനിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ മനോജ് ജോഷിക്ക് പകരമാണ് ഈ നിയമനം.

വാളയാർ സ്റ്റേഷൻ പരിധിയിലെ രണ്ടു പെൺകുട്ടികളുടെ അസ്വാഭാവിക മരണം സംബന്ധിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട റിട്ട. ജഡ്ജി പി.കെ. ഹനീഫ കമ്മീഷന്റെ കാലാവധി ഫെബ്രുവരി 25 മുതൽ രണ്ടു മാസത്തേക്ക് നീട്ടാൻ തീരുമാനിച്ചു.

സർക്കാരിന് യുക്തമെന്ന് തോന്നുന്ന സാഹചര്യത്തിൽ പ്രാദേശിക നിരീക്ഷണ സമിതി, ജില്ലാതല അധികൃത സമിതി എന്നിവ മൂന്നു വർഷ കാലാവധിക്കു മുമ്പ് പുനഃസംഘടിപ്പിക്കുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി.

സംസ്ഥാനത്തെ സ്വകാര്യ എയ്ഡഡ് കോളേജുകൾ, എയ്ഡഡ് ട്രെയിനിംഗ് കോളേജുകൾ, എയ്ഡഡ് അറബിക് കോളേജുകൾ, എയ്ഡഡ് പോളി ടെക്‌നിക്കുകൾ, എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകൾ എന്നിവിട ങ്ങളിൽ ജോലിയിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ നിയമത്തിനായി തയ്യറാക്കിയ പദ്ധതിയുടെ കരട് മാർഗ്ഗരേഖ അംഗീകരിച്ചു.

തൃശ്ശൂർ എസ്.ആർ.വി. മ്യൂസിക് കോളേജിൽ ഒരു ഹെഡ് അക്കൗണ്ടന്റി ന്റെയും ഒരു ക്ലാർക്കിന്റെയും തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.

തീരദേശ പരിപാലന പ്ലാൻ സമയബന്ധിതമായി തയ്യാറാക്കും

തീരദേശ പരിപാലന ചട്ടത്തിൽ ഇളവു വരുത്തിക്കൊണ്ട് 2019 ജനുവരിയിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം സംസ്ഥാന തീരദേശ പരിപാലന പ്ലാൻ സമയബന്ധിതമായി തയ്യാറാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

2019-ലെ വിജ്ഞാപനപ്രകാരമുള്ള പ്ലാൻ തയ്യാറാക്കുന്നതിന് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തെയാണ് ചുമതലപ്പെടുത്തിയത്. പ്ലാൻ തയ്യാറാ ക്കുന്ന പ്രക്രിയ മാർച്ച് 31-ന് മുമ്പ് പൂർത്തിയാക്കുന്നതിന് ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന് ആവശ്യമായ വിദഗ്ധരെയും മറ്റും സർക്കാർ ലഭ്യമാക്കും.

തീരദേശ പരിപാലന ചട്ട ലംഘനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി യിലുള്ള കേസിൽ നിയമവശം പരിശോധിച്ച് മറുപടി നൽകാനും തീരുമാനിച്ചു.

യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ഉന്നത വിദ്യാഭ്യാസ- പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസ്, നിയമ സെക്രട്ടറി അരവിന്ദ ബാബു തുടങ്ങിയവർ പങ്കെടുത്തു.