തൃശ്ശൂർ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 8792  ആയി. വീടുകളിൽ 8752 പേരും ആശുപത്രികളിൽ 40 പേരുമാണ് നിരീക്ഷണത്തിലുളളത്. ഞായറാഴ്ച  (മാർച്ച് 22)  19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5പേരെ വിടുതൽ ചെയ്തു. 32 സാമ്പിളുകൾ കൂടി ഞായറാഴ്ച (മാർച്ച് 22) പരിശോധനയ്ക്ക് അയച്ചു. ലഭിച്ച 40സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. പരിശോധനയ്ക്ക് അയച്ച 419സാമ്പിളുകളിൽ 394 എണ്ണത്തിന്റെയും ഫലം ലഭിച്ചു. 25 പേരുടെ പരിശോധന ഫലമാണ് ലഭിക്കാനുളളത്.
ജില്ലാ കൺട്രോൾ സെല്ലിക്ക് 838 അന്വേഷണങ്ങൾ ലഭിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നതിനെക്കുറിച്ചുളള പരാതികളാണ് ഇവയിൽ ഏറെയും. പരിശീലനം ലഭിച്ച സൈക്കോ-സോഷ്യൽ കൗൺസിലർമാർ വഴിയുളള കൗൺസലിങ് തുടരുകയാണ്. നിരീക്ഷണത്തിൽ കഴിയുന്നവരെ രോഗബാധിതരായി ചിത്രീകരിക്കുന്നതിലെ പരാതി ചിലർ ഉന്നയിച്ചു. രോഗത്തിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന് ഗ്രാമതലത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.
തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾ, ജനപ്രതിനിധികൾ, ജനമൈത്രി പോലീസ്, ആരോഗ്യപ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം നിരീക്ഷണത്തിലുളളവരുടെ വീടുകൾ സന്ദർശിച്ച് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്.  നിരീക്ഷണത്തിൽ കഴിയുന്നവരെയും കുടുംബത്തെയും ഒറ്റപ്പെടുത്താനുള്ള പ്രവണകൽ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.ഇവരെ പിന്തുണയ്‌ക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന ബോധ്യം ഉണ്ടാവണം.റെയിൽവെ  സ്റ്റേഷനുകളിലെയും പൊതുകേന്ദ്രങ്ങളിലെയും ഹെൽപ്പ് ഡസ്‌ക്കുകൾ യാത്രക്കാരെ പരിശോധിച്ച് തുടർനിർദ്ദേശങ്ങൾ നൽകുന്നു.
വിദേശത്തു നിന്നും വരുന്നവർ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം.നേരിട്ട് പോകരുത്. വളണ്ടിയർമാരുടെ സഹായത്തോടെ പ്രധാന ബസ് സ്റ്റാൻഡുകൾ  റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ അണുവിമുക്തമാക്കി. അടിയന്തിര സാഹചര്യം നേരിടുന്നതിന് താമസസൗകര്യമുൾപ്പെടെയുളള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.