‘കെയർ ഹോം’ പദ്ധതി വഴിയുള്ള 2000 ാമത്തെ വീട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി
സഹകരണ വകുപ്പിന്റെ ‘കെയർ ഹോം’ പദ്ധതി വഴി ലഭിച്ച വീട്ടിന്റെ സ്‌നേഹത്തണലിൽ കുമാരപുരം സ്വദേശി സിദ്ധാർഥന് ഇനി അന്തിയുറങ്ങാം. പ്രളയ ദുരിത ബാധിതർക്ക് കൈത്താങ്ങായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയർ ഹോം പദ്ധതിയിലെ രണ്ടായിരാമത്തെ വീടായാണ് കുമാരപുരം പടിഞ്ഞാറ്റിൽ ലെയിനിലെ പുതിയ വീട് സിദ്ധാർഥനും ഭാര്യ കുമാരി തങ്കത്തിനും സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ താക്കോൽ കൈമാറിയത്.
മഴയത്ത് ഷീറ്റിട്ട വീട് തകർന്ന് ആശ്രയമില്ലാതായ സിദ്ധാർഥനും ഭാര്യ കുമാരി തങ്കത്തിനുമാണ് പുതിയ വീട് ആശ്രയമായത്. തിരവനന്തപുരം ബാങ്ക് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് അണമുഖം വാർഡിൽ പുതിയ വീട് നിർമിച്ച് നൽകിയത്. വിശാല രണ്ടു ബെഡ് റൂമുകളും ഹാളും സൗകര്യങ്ങളുള്ള അടുക്കളയുമാണ് വീട്ടിലുള്ളത്. പുത്തൻ വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് സിദ്ധാർഥനും ഭാര്യയും. മുമ്പ് തയ്യൽ ജോലികൾ ചെയ്താണ് ഇദ്ദേഹം കുടുംബം പുലർത്തിയിരുന്നത്.
സഹകരണ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ നിറകണ്ണുകളോടെയാണ് സിദ്ധാർഥനും തങ്കവും വീടിന്റെ താക്കോൽ ഏറ്റുവാങ്ങിയത്. തുടർന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുമാരപുരത്തെ പുതിയ വീടിലെത്തി സിദ്ധാർഥനും ഭാര്യക്കുമൊപ്പം ഗൃഹപ്രവേശത്തിന്റെ സന്തോഷം പങ്കിട്ടു.
ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി, സഹകരണ രജിസ്ട്രാർ ഡോ: നരസിംഹുഗാരി ടി.എൽ. റെഡ്ഢി, കൗൺസിലർ കരിഷ്മ, ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
പ്രളയ ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശാനുസരണം സഹകരണ സംഘങ്ങളെ കൂട്ടിയിണക്കി സഹകരണ വകുപ്പ് ആവിഷ്‌കരിച്ചതാണ് കെയർ ഹോം പദ്ധതി. ആകെ 2092 വീടുകളാണ് ഈ പദ്ധതിയിലൂടെ സഹകരണ വകുപ്പ് നിർമിച്ച് കൈമാറുന്നത്. ഇതിൽ 1999 വീടുകളുടെ നിർമാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് ഇതിനകം കൈമാറി. അന്താരാഷ്ട്ര സഹകരണ ദിനമായ ശനിയാഴ്ചയാണ് 2000ാമത്തെ വീട് മന്ത്രി ഗുണഭോക്താവിന് കൈമാറിയത്.
കെയർ ഹോം വഴിയുള്ള വീടിന്റെ വിസ്തൃതി 500 ചതുരശ്ര അടിയിൽ കുറയരുതെന്നാണ് നിർദ്ദേശം നൽകിയതെങ്കിലും ഇതിലും കൂടുതൽ വിസ്തീർണ്ണമുള്ള വീടുകളാണ് പലയിടത്തും ഒരുങ്ങുന്നത്. 5 ലക്ഷം രൂപ വീതം ഓരോ വീടിനും ചെലവഴിക്കുവാനാണ് തീരുമാനിച്ചതെങ്കിലും 6-7 ലക്ഷം രൂപ വരെ ചെലവഴിച്ചാണ് പല വീടുകളും നിർമ്മിച്ചത്. 10 ലക്ഷം രൂപ വരെ ചെലവഴിച്ച വീടുകളുമുണ്ട്. സമയബന്ധിതമായി, മനോഹരമായി തന്നെയാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്.
പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപകൽപന. വീടിന്റെ ഉറപ്പ്, പരിസ്ഥിതിയുയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള അനുയോജ്യത തുടങ്ങിയവ ഉറപ്പാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, കിണർ/കുടിവെള്ളം, വൈദ്യുതി, മാലിന്യ നിർമ്മാർജ്ജന സൗകര്യങ്ങൾ, വൃത്തിയുള്ള പരിസരം, ഒരു കൊച്ചു പൂന്തോട്ടമോ അടുക്കളത്തോട്ടമോ തുടങ്ങിയവയും വീടിനോപ്പം വീട്ടുകാർക്കായി ഒരുക്കി നൽകി.
പ്രളയദുരന്തത്തിൽ സമ്പൂർണ്ണമായും വീട് നഷ്ടപ്പെട്ട 1500 കുടുംബങ്ങൾക്ക് പുതിയ വീട് വച്ച് നൽകുകയാണ് ‘കെയർ ഹോം’ പദ്ധതിയിലൂടെ സഹകരണ വകുപ്പ് ലക്ഷ്യമിട്ടത്. എന്നാൽ പദ്ധതി പ്രഖ്യാപിച്ചു ഒരു വർഷത്തിനുള്ളിൽ 1700ൽ അധികം വീടുകൾ നിർമാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറാനായി.
ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചുനൽകിയത് തൃശൂർ ജില്ലയിലാണ് – 497 വീടുകൾ. എറണാകുളം ജില്ലയിൽ 362 ഉം, ഇടുക്കി ജില്ലയിൽ 212 ഉം, പാലക്കാട് ജില്ലയിൽ 206 ഉം, ആലപ്പുഴ ജില്ലയിൽ 180 ഉം, പത്തനംതിട്ട ജില്ലയിൽ 114 ഉം, മലപ്പുറം ജില്ലയിൽ 90 ഉം, വയനാട് ജില്ലയിൽ 84 ഉം, കോട്ടയം ജില്ലയിൽ 83 ഉം, തിരുവനന്തപുരം ജില്ലയിൽ 59 ഉം, കോഴിക്കോട് ജില്ലയിൽ 44 ഉം, കൊല്ലം ജില്ലയിൽ 42 ഉം, കണ്ണൂർ ജില്ലയിൽ 20 ഉം, കാസർകോട് ജില്ലയിൽ ഏഴും വീടുകളാണ് സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം നിർമ്മിച്ചത്.