ആശ്വാസമായി 489 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 300 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 36 പേര്‍
ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 3,391 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 34,929 പേര്‍

ജില്ലയില്‍ തിങ്കളാഴ്ച ബാധിച്ചവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവ്. 349 പേര്‍ക്കാണ് തിങ്കളാഴ്ച രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരാവുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ആശ്വാസകരമാണെങ്കിലും ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജനകീയ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു.

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 300 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 36 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രോഗബാധിതര്‍ വര്‍ധിച്ചതിന് ആനുപാതികമായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നുണ്ട്. തിങ്കളാഴ്ച
489 പേര്‍ക്കാണ് വിദഗ്ധ ചികിത്സക്ക് ശേഷം കോവിഡ് 19 ഭേദമായത്. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന ജനകീയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും ഇതുവരെ 12,235 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

34,929 പേര്‍ നിരീക്ഷണത്തില്‍
34,929 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,391 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 456 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 2,041 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,46,541 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 3,376 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.