പത്തനംതിട്ട: ഭാരതത്തിന്റെ 72-ാംമത് റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായ പരിപാടികളോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ 26 ന്് നടക്കും. വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ രാജു മുഖ്യാതിഥിയാകും. സെറിമോണിയല്‍ പരേഡ് ചടങ്ങുകള്‍ രാവിലെ 8.30ന് ആരംഭിക്കും. മുഖ്യാതിഥി ഒമ്പതിന് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് മുഖ്യാതിഥി പരേഡ് കമാന്‍ഡറോടൊപ്പം പരേഡ് പരിശോധിക്കും. 9.15 ന് മുഖ്യാതിഥി റിപ്പബ്ലിക്ദിന സന്ദേശം നല്‍കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ പരേഡിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കില്ല.

കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ആഘോഷ പരിപാടികളില്‍ നിന്നും ഒഴിവാക്കി. ക്ഷണിതാക്കളുടെ എണ്ണം പരമാവധി 100 ആയി നിജപ്പെടുത്തിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ സ്‌റ്റേഡിയം കവാടത്തില്‍ തെര്‍മല്‍ സ്്കാനിംഗിന് വിധേയമാകേണ്ടതും കൈകള്‍ അണുവിമുക്തമാക്കേണ്ടതുമാണ്. സമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിക്കണം. ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവ സ്റ്റേഡിയത്തില്‍ വിതരണം ചെയ്യരുത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും വീടുകളും കടകമ്പോളങ്ങളും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് അലക്‌സ് പി തോമസ് അഭ്യര്‍ഥിച്ചു.