29,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 3.30 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കും

1,700 ടൺ അധിക മത്സ്യോത്പാദനം പ്രതീക്ഷിക്കുന്നു

മുഖ്യമന്ത്രി ഫെബ്രുവരി 22ന് ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി പ്രവർത്തന സജ്ജമായി. എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂർ, കോഴിക്കോട്ടെ വെള്ളയിൽ മത്സ്യബന്ധന തുറമുഖങ്ങളാണ് നിർമാണം പൂർത്തിയാക്കിയത്. മൂന്ന് മത്സ്യബന്ധന തുറമുഖങ്ങളിലുമായി ഏകദേശം 29,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 3.30 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. 1,700 ടൺ അധിക മത്സ്യോത്പാദനവും പ്രതീക്ഷിക്കുന്നു. മത്സ്യബന്ധന തുറമുഖങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 22ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗ് വിശിഷ്ടാതിഥിയാകും.

50 കോടി രൂപയാണ് ചെല്ലാനം മത്സ്യബന്ധന തുറമുഖത്തിന്റെ ചെലവ്. ചെല്ലാനം, മറുപക്കാട്, കണ്ടേക്കടവ്, കണ്ണമാലി, ചെറിയകടവ്, മറന്നശ്ശേരി മത്സ്യബന്ധന ഗ്രാമങ്ങൾക്കാണ് തുറമുഖത്തിന്റെ പ്രയോജനം ലഭിക്കുക. പ്രത്യക്ഷമായി 9,000 തൊഴിലവസരങ്ങളും 1.30 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. 500 ടൺ അധിക മത്സ്യോത്പാദനമാണ് പ്രതീക്ഷിക്കുന്നത്.

താനൂർ മത്സ്യബന്ധന തുറമുഖ നിർമാണത്തിന് 86 കോടി രൂപയാണ് ചെലവായത്. പുതിയ കടപ്പുറം, ചീരാൻ കടപ്പുറം, എടക്കടപ്പുറം, ഒസ്സാൻ, എളാരൻ, പണ്ടാരക്കടപ്പുറം, കോർമ്മൻ കടപ്പുറമടക്കമുള്ള മത്സ്യബന്ധന ഗ്രാമങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പദ്ധതി പൂർത്തിയായതോടെ താനൂരിലും പരിസര പ്രദേശങ്ങളിലുമുള്ള മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായി മത്സ്യബന്ധനം നടത്താം. 10,000 പ്രത്യക്ഷ തൊഴിലവസരങ്ങളും ഒരു ലക്ഷം പരോക്ഷ തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കപ്പെടുക. 600 ടൺ അധിക മത്സ്യോത്പദനമാണ് പ്രതീക്ഷിക്കുന്നത്.

ഏകദേശം 75 കോടി ചെലവിലാണ് വെള്ളയിൽ മത്സ്യബന്ധന തുറമുഖം പൂർത്തിയായത്. വെള്ളയിൽ, പുതിയകടവ്, തോപ്പയിൽ, കാമ്പുറം ഗ്രാമങ്ങളിലെ മത്സ്യതൊഴിലാളികൾക്ക് തുറമുഖത്തിന്റെ പ്രയോജനം ലഭിക്കും. പ്രത്യക്ഷമായി 10,000 തൊഴിലവസരങ്ങളും ഒരു ലക്ഷം പരോക്ഷ തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതോടൊപ്പം 600 ടൺ അധിക മത്സ്യോത്പാദനവും പ്രതീക്ഷിക്കുന്നു. ചടങ്ങിൽ സ്പീക്കർ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.