കൊച്ചി: ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതിനാല്‍ ഡെങ്കിപനിക്കെതിരെ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മഴക്കാലത്തു കൊതുകുകള്‍ മുട്ടയിട്ട് പെരുകുവാനിടയുള്ള വിധത്തില്‍ വെള്ളക്കെട്ട് ഉണ്ടാകും. ഇത് ഒഴിവാക്കുവാന്‍ എല്ലാവരും ജാഗ്രത പാലിക്കണം.  ഓരോരുത്തരും തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കണം. മഴവെള്ളം കെട്ടിക്കിടന്നു ഡെങ്കി പനിക്ക് കാരണമായ  ഈഡിസ് കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കണം. പൈനാപ്പിള്‍, റബ്ബര്‍, കൊക്കോ തോട്ടങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ചെറിയ അളവില്‍ പോലും വെള്ളം കെട്ടിക്കിടക്കാതിരിക്കുവാന്‍ ബന്ധപ്പെട്ടവര്‍  പ്രത്യേകം ശ്രദ്ധിക്കണം.
വെള്ളം ശേഖരിച്ചു വെച്ചിരിക്കുന്ന പാത്രങ്ങള്‍,  അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്‌വസ്തുക്കള്‍, ടയറുകള്‍, മേല്‍ക്കൂരയില്‍ ഉപയോഗിക്കുന്ന ടാര്‍പോളിന്റെ മടക്കുകള്‍, ചെടിച്ചെട്ടികളുടെ അടിയില്‍ വെക്കുന്ന പാത്രങ്ങള്‍,   വീടിന്റെ സണ്‍ഷെയ്ഡ്, കെട്ടിടനിര്‍മാണസ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് മുട്ടയിട്ട് പെരുകുമെന്നതിനാല്‍ ഈ സാഹചര്യങ്ങള്‍ അടിയന്തിരമായി ഒഴിവാക്കണം. ഈ മുന്‍കരുതലുകള്‍ ചെയ്യുവാനായി ആഴ്ചയിലൊരിക്കല്‍ എല്ലാവരും  െ്രെഡ ഡേ ആയി ആചരിച്ച് കൊതുക് വളരാനിടയുള്ള എല്ലാ വസ്തുക്കളും വീട്, ഓഫീസ്, പരിസരങ്ങള്‍, എന്നിവിടങ്ങളില്‍ നിന്നും  നീക്കം ചെയ്യണം.
 പനിയോടൊപ്പം തലവേദന, കണ്ണിനുപുറകിലെ വേദന, പേശിവേദന, സന്ധിവേദന  എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന  ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്ന്  തടിച്ചപാടുകളും ഉണ്ടാകാം. ഒരുപ്രാവശ്യം ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആദ്യഘട്ടത്തില്‍ ഈ രോഗം തനിയെ ഭേദപ്പെടാം. എന്നാല്‍ ഗുരുതരമായേക്കാവുന്ന ഡെങ്കു ഹെമറാജിക് പനി, ഡെങ്കു ഷോക്ക് സിന്‍ഡ്രോം എന്നിവ പിടിപ്പെട്ടാല്‍ മരണം വരെ സംഭവിക്കാം. ഹെമറാജിക് ഫീവറായാല്‍ മൂക്കില്‍ നിന്നും വായില്‍ നിന്നും മോണയില്‍ നിന്നും രക്തസ്രാവം അമിതമായ ദാഹം, നാഡിമിടിപ്പ് കുറയല്‍, ശ്വാസോച്ഛാസത്തിന് വൈഷമ്യം, കറുത്ത നിറത്തില്‍ മലം പോകുക, ബോധക്ഷയം എന്നിവ സംഭവിക്കാം.
ഡെങ്കിപനിക്ക് പ്രത്യേകം ചികിത്സയില്ല. പനി പല രോഗങ്ങളുടെയും ലക്ഷണമാകാമെന്നതിനാല്‍ സ്വയം ചികിത്സിക്കാതെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണ്.  പനി പൂര്‍ണമായും മാറുന്നതുവരെ വിശ്രമിക്കണം; ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം,  തുടങ്ങിയവ ധാരാളം കുടിക്കുന്നതും നല്ലതാണ്. ഡെങ്കിപ്പനിബാധിതര്‍ പകല്‍ സമയം വിശ്രമിക്കുന്നതും, ഉറങ്ങുന്നതും നിര്‍ബന്ധമായും  കൊതുകുവലക്കുള്ളില്‍ ആയിരിക്കണം. കുട്ടികള്‍ക്ക് രോഗബാധ ഉണ്ടായാല്‍ പൂര്‍ണമായി സുഖപ്പെട്ടതിനു ശേഷം മാത്രം അവരെ സ്‌കൂളില്‍ വിടുക.