* ഒരുമാസത്തെ ശമ്പളം നൽകുന്നതിൽ അനുകൂലനിലപാട് അറിയിച്ചു
പ്രളയദുരിതവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിന് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യർഥന ചർച്ച ചെയ്യാൻ ധനമന്ത്രി ഡോ. തോമസ് ഐസക് സർവീസ് സംഘടനാപ്രതിനിധികളുമായി ചർച്ച നടത്തി. പൊതുവിൽ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസത്തിന് നൽകുന്നതിന് സംഘടനകൾ സമ്മതം അറിയിച്ചു. ദുരിതാശ്വാസത്തിൽ പങ്കാളികളാകുന്നതിൽ അനുകൂലനിലപാടാണ് ജീവക്കാർ സ്വീകരിച്ചത്.
ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സർക്കാർ ജീവനക്കാരും സംഘടനകളും നടത്തിയ പ്രവർത്തനം സ്തുത്യർഹമാണെന്ന് യോഗത്തിൽ മന്ത്രി പറഞ്ഞു. പുനർനിർമാണപ്രവർത്തനങ്ങൾക്ക് റവന്യൂ ചെലവിനുള്ള തുക വേറെ കണ്ടെത്തേണ്ടിവരും. ഇത്തരത്തിൽ 6000 കോടി രൂപയോളം വേണ്ടിവരും. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ കൂടി സഹകരണം ആവശ്യമാകുന്നത്.
ഒരു മാസത്തെ ശമ്പളമായിട്ടല്ല, ലീവ് സറണ്ടർ തുകയായി നൽകാൻ താത്പര്യമുള്ളവർക്ക് അത് നൽകാമെന്ന് മന്ത്രി പറഞ്ഞു.
ഒരു തവണയായോ, 10 മാസമായോ ശമ്പളം നൽകാൻ സൗകര്യമുണ്ട്. ഇങ്ങനെ നൽകുന്ന പണത്തിന് ആദായനികുതി ഇളവുണ്ടാകും. ഇതിന് മുമ്പ് ഇക്കാര്യത്തിനായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ടെങ്കിൽ ആ തുക പിടിക്കുന്ന ശമ്പളത്തിൽനിന്ന് കിഴിക്കാൻ അവസരമുണ്ടാകും.
ശമ്പളത്തിൽനിന്ന് നൽകുന്ന തുക അടക്കമുള്ളവ രേഖപ്പെടുത്താവുന്ന ഓപ്ഷൻ വേണമെന്ന് ചില സംഘടനകൾ നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ ബുദ്ധിമുട്ടുള്ളവർ ഡി.ഡി.ഒമാർക്ക് എഴുതിനൽകിയാൽ മതിയാകുമെന്ന് ധനമന്ത്രി സൂചിപ്പിച്ചു.
പി.എഫ് വായ്പയെടുത്തും ദുരിതാശ്വാസത്തിന് നൽകാൻ താത്പര്യമുള്ളവർക്ക് അങ്ങനെയും നൽകാം.
വിവിധ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച് രണ്ടു മൂന്ന് ദിവസത്തിനകം സർക്കാർ ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസത്തിന് ഈടാക്കുന്നത് സംബന്ധിച്ച് ഉത്തരവിറങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി. യോഗത്തിൽ ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷി, വിവിധ സർവീസ് സംഘടനാപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.