സംസ്ഥാനത്ത് എലിപ്പനി   ഭീതി ജനകമായ സാഹചര്യമുണ്ടായിട്ടിലെങ്കിലും ഏറെ ശ്രദ്ധിക്കേണ്ട അവസരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഈര്‍പ്പമുളള മണ്ണിലും രോഗകാരിയായ ബാക്ടിരീയ ഉളളതിനാല്‍ മൂന്ന് ആഴ്ച കൂടി എലിപ്പനിക്കെതിരകെ ജാഗ്രത പാലിക്കണം. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കുകയാണ് ഏറ്റവും പ്രധാന പ്രതിരോധ മാര്‍ഗം. എലിപ്പനിയുടെ ലക്ഷണങ്ങളുളള രോഗങ്ങളുമായി ചികിത്സക്കെത്തുന്നവരെ വിശദമായ പരിശോധിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആവശ്യത്തിന് മരുന്ന് ലഭ്യമാകും. മരുന്ന് ഇല്ലാത്തതിന്റെ  പേരില്‍ ഒരാള്‍ പോലും എലിപ്പനി വന്ന് മരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു വരുത്തണം. മരുന്ന് എല്ലാ ആശുപത്രികളിലും ഉറപ്പ് വരുത്തണം.  താലൂക്ക് ആശുപത്രിയില്‍ തന്നെ ഡോക്‌സി കോര്‍ണര്‍ ഉണ്ടാകണം. കൂടുതല്‍ ചികിത്സാ ആവശ്യമായ ഘട്ടങ്ങളില്‍ മാത്രം മെഡിക്കല്‍ കോളേജിലേക്ക് മാറ്റണം. പ്രളയജലത്തില്‍ ഇറങ്ങിയ സന്നദ്ധ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും എല്ലാം പ്രതിരോധ ഗുളിക കഴിക്കണം. എലിപ്പനിയുടെ ലക്ഷണമുളള എല്ലാ പനിയും എലിപ്പനിയായി കരുത്തി ചികിത്സ നടത്തണം. ഓരോ ജീവനും വിലപ്പെട്ടതായി കരുതി പ്രവര്‍ത്തിക്കണം. ഡെങ്കിപനി വരാതിരിക്കാന്‍ കൊതുക് നശീകരണം ശക്തമാക്കണം. പഞ്ചായത്ത് വാര്‍ഡ് തലത്തില്‍ ആരോഗ്യ സേനയുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കണം.
വെളളപ്പൊക്കം കുടൂതലുണ്ടാ യ പ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. ജലജന്യരോഗങ്ങളായ കോളറയും മഞ്ഞപിത്തവും വരാതെയിരിക്കാനുളള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആരോഗ്യവകുപ്പിന്റെ തീരുമാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കെതിരെ ശ്ക്തമായ നടപടി സ്വീകരിക്കുമെന്ന മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാറും ഇതര സംസ്ഥാന സര്‍ക്കാറുകളും കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ശക്തമായി പിന്തുണയാണ് നല്‍കുന്നത്. സംസ്ഥാനത്തും ജില്ലാ തലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ഡി.എം.ഒ ഡോ.വി ജയശ്രീ, അഡീഷണല്‍ ഡി.എം.ഒ ആശാദേവി,  മണിപ്പാല്‍  വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. അരുണ്‍കുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി.എ രാജേന്ദ്രന്‍, സബ് കലക്ടര്‍ വി  വിഘ്‌നേശ്വരി, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ നവീണ്‍, ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍.എസ് ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ പി.എച്ച്.സി, സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍മാര്‍, താലൂക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.